ബൊഗോട്ട: കൊളംബിയയിലെ കുണ്ടിനാമാർക്ക പ്രവിശ്യയിലുണ്ടായ കൽക്കരി ഖനി സ്ഫോടനത്തിൽ ഒമ്പത് തൊഴിലാളികൾ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു (Colombia Coal Mine Explosion). തലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് 72 കിലോമീറ്റർ അകലെയുള്ള സുതാതൗസയിലെ ഖനിയിലാണ് തിങ്കളാഴ്ച സ്ഫോടനമുണ്ടായത്. ഖനിക്കുള്ളിൽ വാതകങ്ങൾ അടിഞ്ഞുകൂടിയതാണ് അപകടത്തിന് കാരണമായതെന്ന് നാഷണൽ മൈനിംഗ് ഏജൻസി അറിയിച്ചു.
ഭൂമിക്കടിയിൽ ഏകദേശം 600 മീറ്റർ താഴ്ചയിൽ തൊഴിലാളികൾ ജോലി ചെയ്തുകൊണ്ടിരിക്കെയായിരുന്നു അപകടം. മീഥേൻ ഉൾപ്പെടെയുള്ള വാതകങ്ങൾ ഖനിക്കുള്ളിൽ അടിഞ്ഞുകൂടുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുമെന്ന് ആഴ്ചകൾക്ക് മുമ്പ് തന്നെ മൈനിംഗ് ഏജൻസി മുന്നറിയിപ്പ് നൽകിയിരുന്നു. ഏപ്രിൽ 9-ന് നടത്തിയ പരിശോധനയിൽ സുരക്ഷാ നടപടികൾ ശക്തമാക്കാൻ നിർദ്ദേശിച്ചിരുന്നതായും അധികൃതർ വ്യക്തമാക്കി.
അപകടത്തിൽപ്പെട്ട ആറ് പേരെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഖനിയിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ അഗ്നിശമന സേനയുടെയും മൈനിംഗ് ഏജൻസിയുടെയും നേതൃത്വത്തിൽ ഊർജ്ജിതമായ നീക്കങ്ങളാണ് നടന്നത്. കൊളംബിയൻ പ്രസിഡന്റും പ്രവിശ്യാ ഗവർണറും ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി.
കൊളംബിയയിൽ അനധികൃതമായും അല്ലാതെയുമുള്ള നിരവധി കൽക്കരി, സ്വർണ്ണ ഖനികളുണ്ട്. പലപ്പോഴും മതിയായ വായുസഞ്ചാരമില്ലാത്തതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും ഇത്തരം അപകടങ്ങൾ പതിവാക്കാൻ കാരണമാകുന്നുണ്ട്. നിയമപരമായി പ്രവർത്തിക്കുന്ന ഖനിയായിരുന്നിട്ടും കൃത്യമായ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടോ എന്ന കാര്യം അധികൃതർ അന്വേഷിച്ചു വരികയാണ്.
Summary: A methane gas explosion at a coal mine in Sutatausa, Colombia, has killed nine workers and injured six. The blast occurred 600 meters underground at a legally operated mine. Colombia’s National Mining Agency had previously warned of gas buildup at the site in April. Rescue teams managed to save six miners, while authorities express condolences to the families of the victims.

