തിരുവനന്തപുരം: കേരളത്തിൽ എൽ.ഡി.എഫ് ചരിത്രപരമായ മൂന്നാം ഭരണത്തുടർച്ച നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ പിണറായി വിജയനാണെന്നത് ജനങ്ങൾ അംഗീകരിച്ച കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Pinarayi Vijayan is the one qualified to become the Chief Minister, says MV Govindan)
ഇടതുമുന്നണിയുടെ പ്രവർത്തനങ്ങൾ ജനങ്ങൾ നെഞ്ചേറ്റിയതാണ് വിജയപ്രതീക്ഷയ്ക്ക് പിന്നിലെ പ്രധാന ഘടകമെന്ന് അദ്ദേഹം വിശദീകരിച്ചു. 62 ലക്ഷത്തിലധികം ആളുകൾക്ക് മുടക്കമില്ലാതെ പെൻഷൻ നൽകി. ഇത് 3,000 രൂപയായി വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം ജനങ്ങൾ വിശ്വസിക്കുന്നു. സ്ത്രീകൾക്ക് 1,000 രൂപ വീതം നൽകുന്ന പദ്ധതി വലിയ ചലനമുണ്ടാക്കി.
പഠനം കഴിഞ്ഞിറങ്ങുന്ന അഞ്ച് ലക്ഷം യുവാക്കൾക്ക് പുതിയ കോഴ്‌സുകളിൽ ചേരാൻ സഹായധനം നൽകാനുള്ള തീരുമാനം യുവാക്കളെ ആകർഷിച്ചു. താഴെത്തട്ടിലുള്ള എല്ലാ ജനവിഭാഗങ്ങളെയും ചേർത്തു പിടിച്ചു കൊണ്ടുള്ള നവകേരള നിർമ്മാണത്തിനാണ് ജനങ്ങൾ വോട്ട് ചെയ്തത്. ഭരണവിരുദ്ധ വികാരം ഇല്ലെന്നതിന് എക്സിറ്റ് പോളുകൾ തന്നെ തെളിവാണ്. എൽ.ഡി.എഫിന് 60 മുതൽ 69 വരെ സീറ്റുകൾ ലഭിക്കുമെന്ന് പല റിപ്പോർട്ടുകളും പറയുന്നു. ഭരണവിരുദ്ധ വികാരമുണ്ടെങ്കിൽ ഇത്തരമൊരു ഫലം വരികയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയനാണ് ജനങ്ങളുടെ പ്രഥമ പരിഗണനയെന്നും സർവേകൾ വ്യക്തമാക്കുന്നു.
സിപിഐഎമ്മിനെ വെല്ലുവിളിച്ച് മത്സരിച്ച യു.ഡി.എഫ് സ്ഥാനാർത്ഥികൾ ഇത്തവണ തോൽവി നേരിടും. തിരഞ്ഞെടുപ്പ് ജയിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എൽ.ഡി.എഫിന് സാധിക്കും. പ്രതിപക്ഷ നേതാവ് ആരാകുമെന്നത് എൽ.ഡി.എഫിന്റെ ആലോചനയിലുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

