ആലപ്പുഴ: സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് വെള്ളാപ്പള്ളി നടേശൻ. ഇടതുമുന്നണി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും സത്യസന്ധമായ കാര്യങ്ങളാണ് താൻ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിൽ ആർക്കും പരിഭവം തോന്നിയിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Want LDF to win and hoping for it, says Vellapally Natesan)
എൽ.ഡി.എഫ് നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തും. എന്നാൽ പത്ത് വർഷത്തെ തുടർച്ചയായ ഭരണം അണികളെ ആലസ്യത്തിലാക്കിയിട്ടുണ്ട്. താഴെത്തട്ടിൽ കഴിഞ്ഞ തവണത്തെയത്ര ശക്തമായ പ്രവർത്തനം ഇത്തവണ കണ്ടില്ല. ഇടതുപക്ഷം അധികാരത്തിൽ വന്നാൽ പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാകും.
ഭരണം കിട്ടുമെന്ന് തോന്നിയപ്പോൾ തന്നെ യു.ഡി.എഫിൽ അടി തുടങ്ങി. അവർ ഭരണത്തിൽ വന്നാൽ വലിയ രീതിയിലുള്ള കലഹം ഉറപ്പാണ്. വി.ഡി സതീശനെ പിന്തുണച്ച മുസ്ലീം ലീഗ് നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പാണക്കാട് ആണോ കോൺഗ്രസിന്റെ ഹൈക്കമാൻഡ് എന്ന് അദ്ദേഹം ചോദിച്ചു. ലീഗ് നേതാക്കളുടെ പ്രസ്താവന ഒട്ടും ശരിയായില്ല. വി.ഡി സതീശനുമായി തനിക്ക് വ്യക്തിപരമായ വഴക്കുകളില്ല. അദ്ദേഹം കഴിവുള്ള രാഷ്ട്രീയ നേതാവാണ്. തോറ്റാൽ അദ്ദേഹം വനവാസത്തിന് പോകരുത്.
ഇന്ത്യ ഭരിക്കുന്ന പാർട്ടിയായ ബി.ജെ.പി ഇത്തവണ കേരളത്തിൽ അക്കൗണ്ട് തുറക്കും. തിരുവനന്തപുരം ജില്ലയിലാകും ബി.ജെ.പിയുടെ ജയം. അവർ നിയമസഭയിൽ എത്തുന്നത് ഒരു തിരുത്തൽ ശക്തിയായി മാറാൻ സഹായിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വോട്ടെണ്ണലിന് മുന്നോടിയായി മുന്നണികൾ വലിയ ആത്മവിശ്വാസത്തിൽ ഇരിക്കുമ്പോഴാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്ന പ്രസ്താവനയുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരിക്കുന്നത്.

