കൊച്ചി: അന്തരിച്ച പ്രമുഖ പൊതുപ്രവർത്തകൻ ഡിജോ കാപ്പന് വൈകാരികമായ യാത്രമൊഴി നൽകി തൃക്കാക്കര എംഎൽഎ ഉമ തോമസ്. ഡിജോ കാപ്പന്റെ വിയോഗം ശരീരത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതിന് തുല്യമാണെന്ന് ഉമ തോമസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. അന്തരിച്ച പി.ടി. തോമസും ഡിജോ കാപ്പനും തമ്മിലുണ്ടായിരുന്ന അഗാധമായ സൗഹൃദത്തെ സ്മരിച്ചുകൊണ്ടായിരുന്നു ഉമയുടെ വാക്കുകൾ.(He is gone, Uma Thomas is heartbroken over Dijo Kappan’s demise)
കഴിഞ്ഞ ഒക്ടോബറിൽ ഡിജോ കാപ്പന്റെ ജീവിതം മാറ്റിമറിച്ച ആ അപകടത്തെക്കുറിച്ച് ഉമ തോമസ് കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. വിദേശത്തുള്ള മകന്റെ ഭാര്യയെയും ആദ്യമായി കാണാൻ പോകുന്ന തന്റെ പേരക്കുട്ടിയെയും സ്വീകരിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായിരുന്നു അദ്ദേഹം. എന്നാൽ യാത്രാമധ്യേ ചെരിപ്പ് ആക്സിലറേറ്ററിൽ കുരുങ്ങിയുണ്ടായ വാഹനാപകടം അദ്ദേഹത്തെ ഏഴു മാസത്തോളം കിടപ്പിലാക്കി. ആ പോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ അന്ത്യം സംഭവിച്ചിരിക്കുന്നത്.
പി.ടി. തോമസിന്റെ ജീവിതത്തിലുടനീളം വലിയൊരു തുണയായിരുന്നു ഡിജോ കാപ്പൻ എന്ന് ഉമ തോമസ് ഓർത്തെടുത്തു. തന്റെ അവസാന അഭിലാഷങ്ങൾ പോലും പി ടി പറഞ്ഞത് എന്നോടല്ല, ഡിജോ കാപ്പൻ എന്ന ആത്മ സുഹൃത്തിനോടായിരുന്നു, ഉമ തോമസ് കുറിച്ചു. “പി ടീ, ദേ…. കാപ്പൻ ചേട്ടൻ വരുന്നു.. നിങ്ങൾ ഇനിയും പരസ്പരം തുണയാവുക” എന്ന വരികളോടെയാണ് ഉമ തോമസ് തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
കുറിപ്പിൻ്റെ പൂർണ്ണരൂപം
കാപ്പൻ ചേട്ടൻ പോയി..
എന്നുവച്ചാൽ ശരീരത്തിന്റെ ഒരു ഭാഗം പോയി എന്നർത്ഥം.
വിദേശത്തുള്ള തന്റെ മകന്റെ ഭാര്യയെയും താനിതുവരെ കാണാത്ത അവരുടെ കുഞ്ഞിനെയും കാണാൻ തിരുവനന്തപുരം എയർപോർട്ടിലേക്ക് തിരിച്ചതായിരുന്നു ആ പുലർച്ചെ കാപ്പൻ ചേട്ടൻ.
ചെരിപ്പ് ആക്സിലേറ്ററിൽ കുരുങ്ങിയുണ്ടായ വാഹനാപകടം.
ഒക്ടോബർ മുതൽ ഇന്നേക്ക് ഏഴ് മാസമാണ് ആ മനുഷ്യൻ
തളർന്നു കിടന്നത്.
ജീവിതത്തിലുടനീളം
പി ടിയുടെ തുണയായിരുന്നയാൾ.
തന്റെ അവസാന അഭിലാഷങ്ങളും എന്നോട് അല്ലല്ലോ പി ടി പറഞ്ഞത്.
ഡിജോ കാപ്പൻ എന്ന ആത്മ സുഹൃത്തിനോടായിരുന്നല്ലോ.
പി ടീ,
ദേ…. കാപ്പൻ ചേട്ടൻ വരുന്നു..
നിങ്ങൾ ഇനിയും പരസ്പരം തുണയാവുക..

