Description
Digital Voice of Kerala
Tuesday, April 28, 2026

Digital Voice of Kerala
HomeKeralaനിതിൻ രാജിൻ്റെ മരണം: ഹർത്താലിൽ സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങൾ തടയുന്നു; തലസ്ഥാനത്ത്...

നിതിൻ രാജിൻ്റെ മരണം: ഹർത്താലിൽ സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങൾ തടയുന്നു; തലസ്ഥാനത്ത് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്; വിദ്യാർത്ഥികളും രോഗികളും പെരുവഴിയിൽ | Nitin Raj

🎙️ Latest Podcast

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി തേടി ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാന വ്യാപകമായി സംഘർഷം. തിരുവനന്തപുരം നഗരത്തിലും ദേശീയപാതയിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞതോടെ ജനജീവിതം സ്തംഭിച്ചു.(Nitin Raj’s death, Vehicles blocked in many places in the state due to hartal; Massive traffic jam on the national highway)

കഴക്കൂട്ടം മുതൽ കണിയാപുരം വരെയുള്ള ദേശീയപാതയിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞത് കിലോമീറ്ററുകളോളം നീളുന്ന ഗതാഗതക്കുരുക്കിന് കാരണമായി. വിഐടി എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ എഴുതേണ്ട നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഇതോടെ വഴിയിൽ കുടുങ്ങിയത്. ഒൻപത് മണിക്ക് മുൻപായി പരീക്ഷാ കേന്ദ്രത്തിലെത്തേണ്ടവർക്ക് കൃത്യസമയത്ത് എത്താൻ സാധിക്കാത്തത് രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും വലിയ പ്രതിസന്ധിയിലാക്കി.

റോഡ് ഉപരോധിച്ച പ്രതിഷേധക്കാരെ നീക്കാനുള്ള ശ്രമത്തിനിടെ കണിയാപുരത്ത് പോലീസും ഹർത്താൽ അനുകൂലികളും തമ്മിൽ സംഘർഷമുണ്ടായി. ഒന്നര മണിക്കൂറോളം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടതോടെ പോലീസ് ഇടപെട്ട് സ്വകാര്യ വാഹനങ്ങൾ കടത്തിവിട്ടു. തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിന് മുന്നിലും പോലീസും സമരക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. നെയ്യാറ്റിൻകരയിൽ ബസ് തടഞ്ഞ പ്രവർത്തകരെ പോലീസ് നീക്കി.

പള്ളിപ്പുറം സിആർപിഎഫ് ജംഗ്ഷനിൽ സ്ത്രീകളടക്കമുള്ള പ്രവർത്തകർ അമ്പതോളം കെഎസ്ആർടിസി ബസ്സുകൾ തടഞ്ഞിട്ടു. ഇതോടെ മെഡിക്കൽ കോളേജ്, ആർസിസി എന്നിവിടങ്ങളിലേക്ക് പോകേണ്ടിയിരുന്ന രോഗികൾ ഉൾപ്പെടെ റോഡിൽ കുടുങ്ങി. കണ്ണൂർ പഴയങ്ങാടിയിൽ വാഹനങ്ങൾ തടഞ്ഞു. പയ്യന്നൂർ, കണ്ണൂർ നഗരങ്ങളിൽ പ്രകടനങ്ങൾ നടന്നു. കൊല്ലം കുണ്ടറ മുളവനയിൽ വാഹനങ്ങൾ തടഞ്ഞു. ഇടുക്കി തൊടുപുഴയിൽ വാഹനങ്ങൾ തടഞ്ഞ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

എറണാകുളം പെരുമ്പാവൂരിൽ ഹർത്താൽ ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല. സ്വകാര്യ ബസ്സുകളും കടകളും പ്രവർത്തിക്കുന്നുണ്ട്. ആലപ്പുഴ സ്വകാര്യ ബസ്സുകൾ സർവീസ് നടത്തുന്നില്ലെങ്കിലും കെഎസ്ആർടിസിയും ഓട്ടോ-ടാക്സി വാഹനങ്ങളും നിരത്തിലുണ്ട്. നിതിൻ രാജിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുക, നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദളിത് സംഘടനകളുടെ സംയുക്ത സമിതി സംസ്ഥാനതല ഹർത്താലിന് ആഹ്വാനം ചെയ്തത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.