ഹൈദരാബാദ്: ബിആർഎസ് (BRS) നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കൽവകുന്തള കവിത സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ‘തെലങ്കാന രാഷ്ട്ര സേന’ (TRS) എന്നാണ് പുതിയ പാർട്ടിയുടെ പേര് (K Kavitha New Party TRS Telangana). തന്റെ പിതാവും സഹോദരൻ കെ.ടി. രാമറാവുവും നയിക്കുന്ന ഭാരത് രാഷ്ട്ര സമിതിയുമായുള്ള ബന്ധം പൂർണ്ണമായും അവസാനിപ്പിച്ചാണ് കവിത പുതിയ രാഷ്ട്രീയ നീക്കം നടത്തിയിരിക്കുന്നത്.
മേച്ചൽ ജില്ലയിലെ മുനീരാബാദിൽ നടന്ന ചടങ്ങിൽ ആയിരക്കണക്കിന് അനുയായികളെ സാക്ഷിനിർത്തിയാണ് കവിത പാർട്ടിയുടെ പേരും പതാകയും അജണ്ടയും പുറത്തിറക്കിയത്. തന്റെ പിതാവ് ഉപേക്ഷിച്ച പഴയ പേരായ ‘ടിആർഎസ്’ (തെലങ്കാന രാഷ്ട്ര സമിതി) എന്നതിനോട് സാമ്യമുള്ള ‘തെലങ്കാന രാഷ്ട്ര സേന’ എന്ന പേര് തന്നെ സ്വീകരിച്ചതിലൂടെ തെലങ്കാന സ്വത്വവാദമാണ് താൻ ഉയർത്തിപ്പിടിക്കുന്നതെന്ന വ്യക്തമായ സന്ദേശമാണ് കവിത നൽകുന്നത്.
2022-ൽ കെസിആർ പാർട്ടിയുടെ പേര് ഭാരത് രാഷ്ട്ര സമിതി (BRS) എന്നാക്കി മാറ്റിയതിനെ കവിത ശക്തമായി എതിർത്തിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സസ്‌പെൻഷനിലായതിനെത്തുടർന്ന് 2025 സെപ്റ്റംബറിലാണ് കവിത ബിആർഎസിൽ നിന്ന് രാജിവെച്ചത്. സംസ്ഥാന രൂപീകരണത്തിന് അടിത്തറയിട്ട പഴയ ‘ടിആർഎസ്’ എന്ന പേര് വീണ്ടെടുക്കുന്നതിലൂടെ പിതാവിനും സഹോദരനും നേരിട്ടുള്ള വെല്ലുവിളിയാണ് കവിത ഉയർത്തുന്നത്. ബിആർഎസ് ദേശീയ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ തെലങ്കാനയിലെ പ്രാദേശിക പ്രശ്നങ്ങൾ അവഗണിക്കപ്പെട്ടുവെന്ന് കവിത ആരോപിക്കുന്നു. യുവാക്കൾ, സ്ത്രീകൾ, കർഷകർ എന്നിവരുടെ ഉന്നമനമാണ് പാർട്ടിയുടെ പ്രധാന അജണ്ട. വെള്ളം, തൊഴിൽ, വിഭവങ്ങൾ എന്നിവയിൽ തെലങ്കാന ജനതയ്ക്ക് നൽകിയ വാഗ്ദാനങ്ങൾ ബിആർഎസോ കോൺഗ്രസോ പാലിച്ചില്ലെന്ന് കവിത കുറ്റപ്പെടുത്തി.
തെലങ്കാന പ്രൊഫസർ ജയശങ്കറിന്റെ പേരിൽ നാമകരണം ചെയ്ത 20 ഏക്കർ സ്ഥലത്ത് നടന്ന സമ്മേളനത്തിൽ സംസ്ഥാനത്തെ 33 ജില്ലകളിൽ നിന്നായി അമ്പതിനായിരത്തോളം പേർ പങ്കെടുത്തു. 2029-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായ ഒരു അടിത്തറ കെട്ടിപ്പടുക്കാനാണ് 48-കാരിയായ കവിതയുടെ നീക്കം.
Summary: K. Kavitha, daughter of former Telangana CM K. Chandrashekar Rao (KCR), has launched her new political party, Telangana Rashtra Sena (TRS). This marks her formal split from the BRS led by her father and brother KTR. By choosing the acronym ‘TRS’, Kavitha aims to reclaim the regional Telangana identity that she claims was abandoned when KCR renamed the party to BRS for national politics. Launching her party in Medchal before 50,000 supporters, she focused on youth, women, and local issues.

