കൊച്ചി: ‘സുമതി വളവ്’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ തനിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം നടക്കുന്നതായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള (Abhilash Pillai). വ്യാജ ഐഡികളിൽ നിന്നുള്ള കൂട്ടമായ ആക്രമണമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നേരിടുന്നതെന്നും ഇതിനെതിരെ നിയമപരമായ വഴി സ്വീകരിക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
സിനിമയുടെ നിർമ്മാതാവ് തന്നെ ‘ചതിയൻ’ എന്ന് വിശേഷിപ്പിച്ചത് തന്നെ ഏറെ ഞെട്ടിച്ചുവെന്ന് അഭിലാഷ് പറഞ്ഞു. സിനിമ പൂർത്തിയാക്കാൻ പലരോടും സഹായം അഭ്യർത്ഥിച്ച് പണം കണ്ടെത്തി നൽകിയ സമയത്ത് താൻ അദ്ദേഹത്തിന് ദൈവസമാനനായിരുന്നു. പിന്നീട് അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ് അദ്ദേഹം ആരോപണം പിൻവലിച്ചെങ്കിലും തനിക്കുണ്ടായ മാനസികാഘാതം വലുതാണെന്നും അഭിലാഷ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ട് ദിവസമായി തന്നെയും സഹപ്രവർത്തകരെയും ലക്ഷ്യം വച്ച് വ്യാജ ഐഡികളിൽ നിന്ന് സൈബർ ആക്രമണം നടക്കുന്നു. ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാൻ പിആർ (PR) വർക്കുകൾ നൽകാനുള്ള സാമ്പത്തിക ശേഷി തനിക്കില്ല.
താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്നും ദൈവത്തിലും പ്രേക്ഷകരിലും മാത്രമാണ് വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി. നടൻ ഉണ്ണി മുകുന്ദനെ പിന്തുണച്ചുള്ള പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ സഹിതമാണ് അഭിലാഷിന്റെ പ്രതികരണം. കഴിഞ്ഞ നാല് വർഷമായി സിനിമയിൽ പ്രവർത്തിക്കുന്ന തനിക്ക് സിനിമ പണം സമ്പാദിക്കാനുള്ള മാർഗ്ഗം മാത്രമല്ലെന്നും സന്തോഷം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ചുറ്റും നിൽക്കുന്നവരെ കുടുംബമായി കണ്ട തനിക്ക് ഈ ദിവസങ്ങൾ വലിയൊരു തിരിച്ചറിവാണെന്നും തെറ്റുകൾ തിരുത്തി മികച്ച സിനിമകൾ ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞാണ് അഭിലാഷ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Story Summary: Scriptwriter Abhilash Pillai has responded to the allegations made by the producer of the movie ‘Sumathi Valavu’, stating he is facing a massive cyber attack from fake IDs. He clarified that he has no political affiliations and will take legal action against the coordinated online harassment.

