മുംബൈ: ഇന്ത്യയെയും ചൈനയെയും ‘നരകക്കുഴികൾ’ എന്ന് വിശേഷിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ. ട്രംപിന് ഇന്ത്യയിലേക്ക് ഒരു ‘കൽച്ചറൽ ഡിറ്റോക്സ്’ (സാംസ്കാരിക ശുദ്ധീകരണം) യാത്ര ആവശ്യമാണെന്നും, അത് അദ്ദേഹത്തിന്റെ ഇത്തരം അനാവശ്യ സംസാരങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നും കോൺസുലേറ്റ് പരിഹസിച്ചു.(Kabhi India Aa Ke Dekho, Iran Mocks Trump Over ‘Hell-Hole’ Remark)
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലാണ് ഇറാൻ കോൺസുലേറ്റ് ട്രംപിനെതിരെ രംഗത്തെത്തിയത്. മഹാരാഷ്ട്രയുടെ സാംസ്കാരിക വൈവിധ്യവും പ്രകൃതിഭംഗിയും ഉൾക്കൊള്ളുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രതികരണം. മുബൈയിലെ നഗരജീവിതം, ഗണേശ ചതുർത്ഥി ആഘോഷങ്ങൾ, സത്താറയിലെ പീഠഭൂമികൾ, ഖണ്ഡേശിലെ താപി നദീതടം തുടങ്ങിയവ ഉൾപ്പെടുത്തിയ വീഡിയോയ്ക്കൊപ്പം “മിസ്റ്റർ ട്രംപിന് ഇന്ത്യയിലേക്ക് ഒരു വൺ-വേ കൽച്ചറൽ ഡിറ്റോക്സ് ബുക്ക് ചെയ്യേണ്ടതുണ്ട്. ഇന്ത്യയിൽ വന്ന് കണ്ടതിനുശേഷം സംസാരിക്കൂ” എന്നും കോൺസുലേറ്റ് കുറിച്ചു.
Maybe someone should book a one-way cultural detox for Mr. #Trump, it might just reduce the random bakwaas 😏
Kabhi #India aa ke dekho, phir bolna. pic.twitter.com/kkocLZ31XX
— Iran in Mumbai (@IRANinMumbai) April 23, 2026
ഇന്ത്യയെയും ചൈനയെയും പ്രതിരോധിച്ച് ഹൈദരാബാദിലെ ഇറാൻ കോൺസുലേറ്റും രംഗത്തെത്തി. ഇരുരാജ്യങ്ങളും “നാഗരികതയുടെ തൊട്ടിലുകൾ” ആണെന്ന് കോൺസുലേറ്റ് ഓർമ്മിപ്പിച്ചു. യഥാർത്ഥത്തിൽ ‘നരകക്കുഴി’ എന്നത് ഇറാനിലെ നാഗരികതയെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുദ്ധക്കുറ്റവാളിയായ പ്രസിഡന്റ് ഉള്ള ഇടമാണെന്നും ട്രംപിനെ ലക്ഷ്യമിട്ട് അവർ കൂട്ടിച്ചേർത്തു.
അമേരിക്കയിലെ ‘ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ്’ നിയമത്തെ വിമർശിച്ചുകൊണ്ട് വലതുപക്ഷ റേഡിയോ അവതാരകൻ പങ്കുവെച്ച പോസ്റ്റ് ട്രംപ് റീപോസ്റ്റ് ചെയ്തതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും ഗർഭിണികൾ അമേരിക്കയിലെത്തി കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതിലൂടെ പൗരത്വം നേടിയെടുക്കുന്നുവെന്നും, ഈ രാജ്യങ്ങൾ ‘നരകക്കുഴികൾ’ ആണെന്നുമായിരുന്നു സാവേജിന്റെ അധിക്ഷേപം. ഈ പരാമർശങ്ങൾക്കെതിരെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ശക്തമായ ഭാഷയിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

