ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെ മുന്നിലാണെങ്കിലും, രണ്ടാം സ്ഥാനത്തിനായി നടക്കുന്ന പോരാട്ടം പ്രവചനാതീതമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ. നടൻ വിജയുടെ തമിഴക വെട്രി കഴകം (TVK) തിരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നതോടെ മുൻകാലങ്ങളിലെ വോട്ടിംഗ് രീതികൾ പൂർണ്ണമായും മാറിയിരിക്കുകയാണ്.(Tamil Nadu Assembly Elections, Vijay’s TVK disrupts traditional votes? Huge influence among youth)
തമിഴ്‌നാട് രാഷ്ട്രീയത്തിൽ മുൻപെങ്ങുമില്ലാത്ത വിധം യുവാക്കളുടെ വലിയ പങ്കാളിത്തമാണ് ഈ തിരഞ്ഞെടുപ്പിൽ കാണുന്നത്. ഇതിന്റെ പ്രധാന കാരണം വിജയുടെ പാർട്ടിയാണ്. 18 മുതൽ 30 വയസ്സ് വരെയുള്ള യുവാക്കളുടെ വോട്ടിംഗ് രീതി ഒരു ദിശയിലേക്കും, 30 വയസ്സിന് മുകളിലുള്ളവരുടേത് മറ്റൊരു ദിശയിലേക്കുമാണ് നീങ്ങുന്നത്. ജാതി, മതം, പണം എന്നിവയെക്കാളുപരി നേതാവിനോടുള്ള ആരാധനയും അദ്ദേഹം പറയുന്ന കാര്യങ്ങളുമാണ് യുവാക്കളെ സ്വാധീനിക്കുന്നത്. എന്നാൽ 30 വയസ്സിന് മുകളിലുള്ളവർ ഇപ്പോഴും ജാതിക്കും പണത്തിനും പ്രാധാന്യം നൽകുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്ക് യുവാക്കൾക്കിടയിൽ സ്വാധീനം നേടാനായെങ്കിലും നേതൃമാറ്റത്തോടെ അത് കുറഞ്ഞു. ബിജെപിയുടെ പരമ്പരാഗത രീതികൾ യുവാക്കളെ ആകർഷിക്കുന്നതിൽ ഇപ്പോൾ തടസ്സമാകുന്നു. 2019 മുതൽ യുവാക്കളെ ആകർഷിക്കാൻ എഐഎഡിഎംകെയ്ക്ക് സാധിക്കുന്നില്ല. മുൻപ് സീമാന്റെ എൻടികെ കൊണ്ടുപോയിരുന്ന യുവ വോട്ടുകൾ ഇപ്പോൾ ടിവികെയിലേക്കാണ് പോകുന്നത്.
50 വയസ്സിന് മുകളിലുള്ളവർക്കിടയിൽ ഡിഎംകെയ്ക്ക് ശക്തമായ സ്വാധീനമുണ്ട്. യുവാക്കൾക്കിടയിൽ ടിവികെ ഉണ്ടാക്കുന്ന വിള്ളൽ മുതിർന്ന വോട്ടർമാരിലൂടെ നികത്താൻ ഡിഎംകെയ്ക്ക് സാധിക്കുന്നുണ്ട്. എഐഎഡിഎംകെയുടെ കോട്ടയായ കൊങ്കു മേഖലയിൽ പോലും ടിവികെ സ്വാധീനം ചെലുത്തുന്നു. ഗൗണ്ടർമാർ, മുതലിയാർമാർ തുടങ്ങിയ സമുദായങ്ങളിലെ യുവ വോട്ടർമാർ വിജയിനൊപ്പം നീങ്ങുന്നത് എഐഎഡിഎംകെയ്ക്ക് വലിയ തിരിച്ചടിയാണ്. തെക്കൻ തമിഴ്‌നാട്ടിലെ ജാതി സമവാക്യങ്ങളെയും ടിവികെ മറികടക്കുന്നുണ്ട്. മുക്കള്ളത്തോർ, ആദിദ്രാവിഡ സമുദായങ്ങളിലെ ‘ഫ്ലോട്ടിംഗ് വോട്ടുകൾ’ മുൻപ് ബിജെപിയിലേക്കാണ് പോയിരുന്നതെങ്കിൽ ഇപ്പോൾ അത് വിജയിലേക്കാണ് നീങ്ങുന്നത്.
തിരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്ന കാര്യത്തിൽ വലിയ തർക്കമില്ല – ഭരണകക്ഷിയായ ഡിഎംകെ തന്നെയാകും മുന്നിലെത്തുക. ഏകദേശം 40-45 ശതമാനം വോട്ട് അവർക്ക് ലഭിച്ചേക്കാം. എന്നാൽ രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം കടുത്തതാകും. എഐഎഡിഎംകെയും ടിവികെയും തമ്മിൽ രണ്ടാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. രണ്ടുപേർക്കും ഏകദേശം 25-26 ശതമാനം വീതം വോട്ട് ലഭിക്കാനാണ് സാധ്യത.

