തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങൾ പ്രകൃതി ദുരന്തങ്ങളിലുണ്ടാകുന്നതിന് സമാനമായ രീതിയിലാണെന്ന് ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ. മനുഷ്യശരീരങ്ങൾ ചിന്നിച്ചിതറിയ നിലയിലാണെന്നും സുരക്ഷാ ക്രമീകരണങ്ങളിൽ ഇനിയെങ്കിലും വിട്ടുവീഴ്ച കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.(Body parts were found scattered, Forensic surgeon in Mundathikode tragedy)
അപകടത്തിൽ മരിച്ചവർക്ക് പൊള്ളലിനേക്കാൾ ഉപരി സ്ഫോടനമാണ് മരണകാരണമായത്. സ്ഫോടനത്തിന്റെ തീവ്രതയിൽ മൃതദേഹങ്ങൾ പലതും തിരിച്ചറിയാനാകാത്ത വിധം തകർന്നുപോയി. ഇതുവരെ പത്ത് മൃതദേഹങ്ങളാണ് ലഭിച്ചത്. ഇതിൽ ഒൻപത് എണ്ണം തിരിച്ചറിഞ്ഞു. എന്നാൽ ഒരു മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ്.
കണ്ടെടുത്ത അവശിഷ്ടങ്ങളിൽ 28 ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്കായി അയച്ചു. എന്നാൽ മറ്റ് 30 ശരീരഭാഗങ്ങൾ നശിച്ചുപോയിട്ടുണ്ട്. അവശിഷ്ടങ്ങളിൽ നിന്ന് രണ്ട് പേരുടെ ശരീരമുണ്ടെന്ന് ഉറപ്പിക്കാൻ കഴിയുന്ന സൂചനകൾ ലഭിച്ചിട്ടുണ്ട്. നാല് പേരിൽ കൂടുതൽ ആളുകളെ കാണാതായിട്ടുണ്ടോ എന്ന് ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയില്ല.
തിരിച്ചറിയൽ നടപടികൾ വേഗത്തിലാക്കുന്നതിനായി തിരുവനന്തപുരത്ത് നിന്നുള്ള മൊബൈൽ ഡിഎൻഎ യൂണിറ്റ് തൃശ്ശൂരിലെത്തിക്കും. രണ്ട് ദിവസത്തിനുള്ളിൽ പരിശോധനാ ഫലങ്ങൾ ലഭ്യമായി തുടങ്ങുമെന്ന് ഡോ. ഹിതേഷ് ശങ്കർ അറിയിച്ചു. ഇനിയെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഫോടനം നടന്ന പാടശേഖരത്ത് ഇന്നും വിദഗ്ധ പരിശോധന തുടരുകയാണ്.

