തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ ഗൗരി അന്തരിച്ചു. പള്ളത്ത് കരുമാലി വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യയാണ്. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗൗരി, അപകടം നടക്കുന്നതിന്റെ തലേദിവസമാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലെത്തിയത്. (Mundathikode tragedy, Missing man’s mother passes away)
അപകടത്തിൽ മകനെ കാണാതായതോടെ വലിയ മാനസിക വിഷമത്തിലായിരുന്നു ഇവർ. സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും. അപകടസ്ഥലത്തുനിന്ന് ലഭിച്ച മൃതദേഹഭാഗങ്ങൾ ആരുടേതാണെന്ന് ഉറപ്പുവരുത്താനുള്ള ഡിഎൻഎ പരിശോധനകൾ ഇന്ന് മുതൽ ആരംഭിക്കും.
അപകടത്തിൽ മരിച്ചുവെന്ന് കരുതുന്ന നാല് പേരെക്കുറിച്ച് ഇപ്പോഴും ഔദ്യോഗികമായ വിവരങ്ങൾ ലഭ്യമല്ല. ഇവരുടെ ബന്ധുക്കളുടെ സാമ്പിളുകൾ ശേഖരിച്ച് എത്രയും വേഗം പരിശോധന പൂർത്തിയാക്കാനാണ് അധികൃതരുടെ തീരുമാനം. സ്ഫോടനം നടന്ന പാടശേഖരത്തിൽ ഇന്നും പരിശോധന തുടരും. അവശിഷ്ടങ്ങൾക്കിടയിൽ മൃതദേഹഭാഗങ്ങൾ ഇനിയുമുണ്ടോ എന്ന് കണ്ടെത്താൻ കഡാവർ നായകളെ ഉപയോഗിച്ച് ഇന്ന് വീണ്ടും വിശദമായ പരിശോധന നടത്തും.

