ചെന്നൈ: വോട്ടർമാർക്ക് വിതരണം ചെയ്യാനായി പണം കടത്തിയെന്നാരോപിച്ച് ബിജെപി നേതാവ് നൈനാർ നാഗേന്ദ്രൻ ഉൾപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തണമെന്ന ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ ഇഡിക്ക് നിർദ്ദേശം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി.(Relief for Nainar Nagendran, No ED investigation in money seizure case)
തിരുനെൽവേലി മണ്ഡലത്തിലെ വോട്ടർമാർക്ക് വിതരണം ചെയ്യാൻ കൊണ്ടുപോയതെന്ന് കരുതുന്ന പണം താംബരം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പിടികൂടിയത്. നൈനാർ നാഗേന്ദ്രൻ മത്സരരംഗത്തുണ്ടായിരുന്ന സമയത്തായിരുന്നു ഈ സംഭവം. ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ നൈനാർ നാഗേന്ദ്രൻ, മുൻ സംഘടനാ ജനറൽ സെക്രട്ടറി കേശവ വിനായകം എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആർ. ഗിരിരാജനാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഈ സംഭവത്തിൽ നിലവിൽ സിബി-സിഐഡി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഗൂഢാലോചന, വഞ്ചന തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഹർജിക്കാരൻ വാദിച്ചു. കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ചതിന് തെളിവുണ്ടായിട്ടും, കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം കേസ് എടുക്കാൻ ഇഡി തയ്യാറായില്ലെന്നായിരുന്നു ഹർജിക്കാരന്റെ പ്രധാന പരാതി.

