കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കുന്നു. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള വടക്കൻ ബംഗാൾ ഉൾപ്പെടെയുള്ള 152 മണ്ഡലങ്ങളിലെ വോട്ടർമാരാണ് ഏപ്രിൽ 23-ന് പോളിംഗ് ബൂത്തിലെത്തുന്നത്. 3.6 കോടി വോട്ടർമാരുടെ വിധിയെഴുത്ത് വരാനിരിക്കെ സംസ്ഥാനം കനത്ത സുരക്ഷാ വലയത്തിലാണ്.(Campaigning ends today in West Bengal, 152 constituencies to go to polling booths in first phase)
ബിജെപി കഴിഞ്ഞ തവണ മികച്ച മുന്നേറ്റം നടത്തിയ വടക്കൻ ബംഗാളിലെ 16 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ഗോർഖ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും സമരക്കാർക്കെതിരായ കേസുകൾ പിൻവലിക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു. ബംഗാൾ വികാരം ഉയർത്തിക്കാട്ടിയാണ് മമതയുടെ പോരാട്ടം. കേന്ദ്ര ഏജൻസികളെയും സേനയെയും ഉപയോഗിച്ച് ബിജെപി തന്നെ വേട്ടയാടുകയാണെന്നും ബംഗാളിനെ പിടിക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്നും തൃണമൂൽ പ്രചരിപ്പിക്കുന്നു.
അക്രമസാധ്യത കണക്കിലെടുത്ത് വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. 2,400 കമ്പനി കേന്ദ്രസേനയെയാണ് വിന്യസിച്ചിരിക്കുന്നത്. ആകെ 2.4 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥർ ഒന്നാം ഘട്ടത്തിൽ കാവലുണ്ടാകും. മുർഷിദാബാദ്, മാൾഡ തുടങ്ങിയ ജില്ലകളിൽ നേരിയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരിശോധനയ്ക്കിടെ സിആർപിഎഫ് ഉദ്യോഗസ്ഥൻ നാട്ടുകാരനെ മർദ്ദിച്ച ദൃശ്യങ്ങൾ തൃണമൂൽ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്.

