കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ നോയിഡയിൽ നിന്ന് ലോൺ ആപ്പ് സംഘത്തിലെ മൂന്ന് പേരെ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. ‘ഇൻസ്റ്റന്റ് ഫണ്ട്സ്’ എന്ന ലോൺ ആപ്പ് നടത്തിപ്പുകാരാണ് പിടിയിലായത്. ഇവരിൽ നിന്ന് നിരവധി സിം കാർഡുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. പ്രതികളെ കണ്ണൂരിലെത്തിച്ചിട്ടുണ്ട്.(Nitin Raj’s death, 3 members of the loan app gang arrested)
ഓൺലൈൻ വായ്പാ സംഘത്തിൽ നിന്ന് നിതിൻ നേരിട്ട ഭീഷണിയുടെ തെളിവുകൾ പോലീസിന് ലഭിച്ചു. 8,000 രൂപ അടിയന്തരമായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലോൺ മാഫിയ നിതിന് സന്ദേശങ്ങൾ അയച്ചിരുന്നു. ഇതിന് മറുപടിയായി “താൻ പാവമാണെന്ന്” നിതിൻ അപേക്ഷിക്കുന്ന ചാറ്റുകൾ പോലീസ് കണ്ടെടുത്തു.
നിതിൻ എടുത്ത ലോണിന്റെ പേരിൽ അധ്യാപികയെയും ആപ്പുകാർ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് അധ്യാപിക പ്രിൻസിപ്പലിന് പരാതി നൽകുകയും, മരണപ്പെട്ട ദിവസം പ്രിൻസിപ്പൽ നിതിനെ മുറിയിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. കേസ് ലോൺ ആപ്പിലേക്ക് മാത്രം ഒതുക്കി കോളേജ് അധികൃതരെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് നിതിന്റെ കുടുംബം ആരോപിക്കുന്നു.
നിതിൻ ലോൺ ആപ്പിൽ നിന്ന് പണമെടുത്തത് വീട്ടുകാർ അറിഞ്ഞാണെന്നും അത് അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നുവെന്നും അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. ജാതി അധിക്ഷേപവും കോളേജിലെ മാനസിക പീഡനവുമാണ് മരണത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് ബന്ധുക്കളുടെ നിലപാട്. അതേസമയം, പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ കൂടി പരിഗണിച്ച് പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും പങ്കും പോലീസ് പരിശോധിച്ചു വരികയാണ്.

