ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം വിജയം തേടി ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്നിറങ്ങുന്നു. സൺറൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികൾ. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വൈകിട്ട് 7:30-നാണ് മത്സരം ആരംഭിക്കുന്നത്.(Super clash today in IPL, Chennai to head start with Sanju Samson, Hyderabad to block)
സൺറൈസേഴ്‌സ് രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്. അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഈഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസൻ എന്നിവരടങ്ങുന്ന ബാറ്റിംഗ് നിര എതിരാളികൾക്ക് വലിയ ഭീഷണിയാണ്. അരങ്ങേറ്റ മത്സരത്തിൽ തന്നെ നാല് വിക്കറ്റുകൾ വീതം വീഴ്ത്തിയ പ്രഫുൽ ഹിംഗെ, സാകിബ് ഹുസൈൻ എന്നീ യുവ പേസർമാരിലാണ് ടീമിൻ്റെ പ്രതീക്ഷ.
ഈഷാൻ മലിംഗ, ഹർഷ ദുബെ, നിതീഷ് കുമാർ റെഡ്ഡി എന്നിവരുടെ പ്രകടനവും ടീമിന് കരുത്താകും. പാറ്റ് കമ്മിൻസാണ് ടീമിനെ നയിക്കുന്നത്. ഡൽഹി ക്യാപിറ്റൽസിനെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും തകർത്താണ് ചെന്നൈ വരുന്നത്. പരിക്കേറ്റ ഖലീൽ അഹമ്മദിന് പകരം മുകേഷ് ചൗധരി ഇന്ന് കളിച്ചേക്കും. ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദിൻ്റെ റൺ വരൾച്ചയാണ് ചെന്നൈ നേരിടുന്ന പ്രധാന വെല്ലുവിളി. മലയാളി താരം സഞ്ജു സാംസൺ, ഡെവാൾഡ് ബ്രെവിസ്, സർഫറാസ് ഖാൻ എന്നിവരുടെ ബാറ്റിംഗ് പ്രകടനം ചെന്നൈയ്ക്ക് നിർണ്ണായകമാണ്. എം.എസ്. ധോണി ടീമിനൊപ്പമുണ്ടെങ്കിലും പൂർണ്ണമായും പരിക്കുമാറാത്തതിനാൽ ഇന്നത്തെ മത്സരത്തിൽ താരം കളിക്കുന്ന കാര്യം സംശയത്തിലാണ്.

