ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഒരേ വേദിയിൽ പ്രചാരണത്തിനെത്തില്ലെന്ന് ഡിഎംകെ അറിയിച്ചു. സ്റ്റാലിന്റെ പര്യടന പരിപാടികൾ നേരത്തെ നിശ്ചയിച്ചതാണെന്നും അതിൽ മാറ്റം വരുത്തുന്നത് 40-ഓളം മണ്ഡലങ്ങളിലെ പ്രചാരണത്തെ ബാധിക്കുമെന്നും ആർ.എസ്. ഭാരതി വ്യക്തമാക്കി.(Tamil Nadu Assembly Elections, MK Stalin and Rahul Gandhi will not campaign together)
രാഹുൽ ഗാന്ധി ശനിയാഴ്ച തമിഴ്നാട്ടിൽ പര്യടനം തുടങ്ങാനിരിക്കെയാണ് ഇരുവരും ഒരേ വേദി പങ്കിടില്ലെന്ന വിവരം പുറത്തുവരുന്നത്. സ്റ്റാലിനും രാഹുലും വെവ്വേറെ വേദികളിലാണെങ്കിലും പരസ്പരം സഖ്യകക്ഷികളുടെ സ്ഥാനാർത്ഥികൾക്കായി വോട്ട് ചോദിക്കുമെന്ന് ആർ.എസ്. ഭാരതി പറഞ്ഞു. പുതുച്ചേരിയിലും ഇരുവരും സംയുക്ത പ്രചാരണം നടത്തിയിരുന്നില്ല.
പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ സ്വന്തം മണ്ഡലത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സ്റ്റാലിന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തവണത്തെ തിരഞ്ഞെടുപ്പ് തമിഴ്നാടും ഡൽഹിയും തമ്മിലുള്ള യുദ്ധമാണെന്നാണ് സ്റ്റാലിൻ ഉയർത്തുന്ന പ്രധാന വാദം.

