കൊച്ചി: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ലഭ്യമാക്കിയില്ലെന്ന പരാതിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി കേരള ഹൈക്കോടതി. മുഹമ്മദ് സിനാൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നൽകിയ ഹർജിയിലാണ് കോടതി നടപടി. ഹർജി ഈ മാസം 21-ന് വീണ്ടും പരിഗണിക്കും.(High Court seeks explanation from Election Commission on complaint regarding not getting Postal ballot )
വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ കൃത്യമായി അപേക്ഷ നൽകിയിട്ടും തങ്ങൾക്ക് വോട്ട് ചെയ്യാനുള്ള ബാലറ്റ് പേപ്പർ ലഭിച്ചില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. അർഹരായ എല്ലാ ഉദ്യോഗസ്ഥർക്കും വൈകിട്ട് 5 മണിക്ക് മുൻപ് ബാലറ്റ് ലഭ്യമാക്കുമെന്നും വോട്ടവകാശം നിഷേധിക്കില്ലെന്നും നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ ഉറപ്പ് ലംഘിക്കപ്പെട്ടുവെന്ന് ഹർജിക്കാർ ആരോപിക്കുന്നു.
എന്തുകൊണ്ട് പോസ്റ്റൽ ബാലറ്റുകൾ കൃത്യസമയത്ത് ഉദ്യോഗസ്ഥരിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല എന്നതിന് വ്യക്തമായ മറുപടി നൽകാൻ ഹൈക്കോടതി കമ്മീഷനോട് ആവശ്യപ്പെട്ടു. വോട്ടെണ്ണൽ നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ കേസ് പരിഗണിക്കാനാണ് കോടതിയുടെ തീരുമാനം.

