കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ‘ഇൻസ്റ്റാ പേ’ എന്ന ഓൺലൈൻ ലോൺ ആപ്പിനെതിരെ പോലീസ് കേസെടുത്തു. നിതിനെ ഭീഷണിപ്പെടുത്തി പണം തിരിച്ചടയ്ക്കാൻ പ്രേരിപ്പിച്ചുവെന്നും നിരന്തരമായി മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്. മരണത്തിന് പിന്നിൽ സാമ്പത്തിക സമ്മർദ്ദങ്ങളും ഉണ്ടായിരുന്നുവെന്ന സൂചനയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.(Nitin Raj’s death, Case registered against online loan app; Protests continue at college)
വിദ്യാർത്ഥിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യ സർവ്വകലാശാല നിയോഗിച്ച പ്രത്യേക സമിതി ഇന്ന് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെത്തും. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മൊഴികൾ സമിതി രേഖപ്പെടുത്തും. നിതിൻ നേരിട്ടിരുന്ന പീഡനങ്ങളെക്കുറിച്ചും കോളേജിനുള്ളിലെ സാഹചര്യങ്ങളെക്കുറിച്ചും സമിതി വിശദമായ റിപ്പോർട്ട് സർവ്വകലാശാലയ്ക്ക് നൽകും.
നിതിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായ അധ്യാപകരെ പുറത്താക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് വിദ്യാർത്ഥികൾ. ആത്മഹത്യാക്കുറിപ്പിൽ പേരുള്ള അധ്യാപകർ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. ഇവർക്കെതിരെ ഉടൻ നടപടി വേണമെന്നാണ് സമരക്കാരുടെ ആവശ്യം. കോളേജിൽ നടക്കുന്ന അനിശ്ചിതകാല സമരം ഇന്നും തുടരും. ക്യാമ്പസ്സിൽ ഇന്നും പ്രതിഷേധ പ്രകടനങ്ങൾ നടക്കും.

