തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിലും താപനില ഉയർന്നുതന്നെ നിൽക്കാൻ സാധ്യതയുള്ളതിനാൽ ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഉയർന്ന താപനിലയ്‌ക്കൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും അൾട്രാവയലറ്റ് ഇൻഡക്സ് വർദ്ധിക്കുന്നതും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.(Kerala is burning, Yellow alert in 12 districts; High alert issued against extreme heat )
പാലക്കാട്: 40°C വരെ, കൊല്ലം: 39°C വരെ, കോട്ടയം: 38°C വരെ എന്നിങ്ങനെ താപനില ഉയർന്നേക്കാം. സൂര്യാഘാതം, നിർജ്ജലീകരണം എന്നിവ ഒഴിവാക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. നിർമ്മാണത്തൊഴിലാളികൾ, കർഷകർ, വഴിയോരക്കച്ചവടക്കാർ എന്നിവർ ജോലി സമയം ക്രമീകരിക്കേണ്ടതാണ്. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. ഒ.ആർ.എസ് (ORS), സംഭാരം തുടങ്ങിയവ ഉപയോഗിക്കുക. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
സ്കൂളുകളിൽ കുട്ടികൾക്ക് കുടിവെള്ളവും ക്ലാസ് മുറികളിൽ വായുസഞ്ചാരവും ഉറപ്പാക്കണം. 11 am മുതൽ 3 pm വരെ കുട്ടികളെ വെയിൽ ഏൽക്കുന്ന പരിപാടികളിലോ വിനോദയാത്രകളിലോ പങ്കെടുപ്പിക്കരുത്. അംഗനവാടി കുട്ടികൾക്ക് പ്രത്യേക സംരക്ഷണം നൽകണം. വേനൽ കടുക്കുന്നതോടെ മാർക്കറ്റുകൾ, ഡംപിങ് യാർഡുകൾ, വനമേഖലകൾ എന്നിവിടങ്ങളിൽ തീപിടുത്തത്തിന് സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുക. കാട്ടുതീ തടയാൻ വനംവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുക.
കന്നുകാലികളെ ഉച്ചവെയിലിൽ മേയാൻ വിടരുത്. വളർത്തുമൃഗങ്ങളെയും പക്ഷികളെയും വെയിലത്ത് കെട്ടിയിടാതെ തണലും ജലലഭ്യതയും ഉറപ്പാക്കുക. പാർക്ക് ചെയ്ത വാഹനങ്ങളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ ഇരുത്തി പോകരുത്.

