തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികൾ കാത്തിരിക്കുന്ന ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25-ന് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. എസ്എസ്എൽസി പരീക്ഷാഫലം മെയ് മൂന്നാം വാരത്തോടെ പുറത്തുവിടുമെന്നും മന്ത്രി വ്യക്തമാക്കി.(SSLC exam results in the third week of May, announces Minister V Sivankutty)
എസ് എസ് എൽ സി മൂല്യനിർണ്ണയ നടപടികൾ ഏപ്രിൽ 16-ന് ആരംഭിക്കും. മെയ് 2 വരെയായിരിക്കും ഇത് തുടരുക. തിരഞ്ഞെടുപ്പ് തിരക്കുകളും അവധികളും കാരണമാണ് ഇത്തവണ മൂല്യനിർണ്ണയം തുടങ്ങാൻ വൈകിയത്. ഇത്തവണ 4,17,417 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. അനുകൂല സാഹചര്യമല്ലാത്തതിനാൽ ഗൾഫ് മേഖലയിൽ ഇത്തവണ എസ്എസ്എൽസി, ഹയർസെക്കണ്ടറി പരീക്ഷകൾ റദ്ദ് ചെയ്യേണ്ടി വന്നിരുന്നു.
അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം ജൂൺ ഒന്നിന് നടക്കും. സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് മന്ത്രി കർശന നിർദ്ദേശങ്ങൾ നൽകി. സ്കൂൾ പ്രവേശനത്തിനായി കുട്ടികൾക്ക് പ്രവേശന പരീക്ഷകൾ നടത്താൻ പാടില്ല. വിദ്യാലയങ്ങളിലെ അറ്റകുറ്റപണികൾ മെയ് 30-നകം പൂർത്തിയാക്കണം. ഇന്റേണൽ മാർക്കുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ വിഷയം പഠിപ്പിക്കുന്ന അധ്യാപകരെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കും.
കടുത്ത ചൂട് കണക്കിലെടുത്ത് അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നതിനെതിരെ മന്ത്രി രൂക്ഷമായി പ്രതികരിച്ചു. കാലാവസ്ഥ വളരെ മോശമാണ്. 11 മണി മുതൽ 3 മണി വരെ ജോലി ചെയ്യരുതെന്ന് തൊഴിലാളികൾക്ക് പോലും നിർദ്ദേശമുണ്ട്. ഈ സാഹചര്യത്തിൽ കുട്ടികളെ ക്ലാസിലിരുത്തി ബുദ്ധിമുട്ടിക്കുന്നത് അനുവദിക്കില്ല. കുട്ടികൾ കളിക്കേണ്ട സമയത്ത് കളിക്കണം എന്ന് വി. ശിവൻകുട്ടി വ്യക്തമാക്കി. സംസ്ഥാന സിലബസ് അല്ലാത്ത സ്കൂളുകൾ ക്ലാസുകൾ നടത്തിയാലും നടപടി ഉണ്ടാകുമെന്ന് മന്ത്രി സൂചിപ്പിച്ചു. അത്തരം സ്കൂളുകൾക്ക് എൻ.ഒ.സി നൽകുന്നത് സംസ്ഥാന സർക്കാരാണെന്നും ചട്ടം ലംഘിച്ചാൽ കർശന നടപടി ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

