തിരുവനന്തപുരം: സമൃദ്ധിയുടെയും പ്രത്യാശയുടെയും പൊൻകണി ദർശിച്ച് മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. നാടും നഗരവും ആഘോഷലഹരിയിലാകുമ്പോൾ, സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം പുലർച്ചെ മുതൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.(Vishu, Malayalis awaken to the festival of prosperity)
വിഷുക്കണി ദർശനത്തിനായി ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. പുലർച്ചെ 2.55 മുതൽ 3.55 വരെയായിരുന്നു ഔദ്യോഗിക വിഷുക്കണി ദർശനം. കണികാണലിന് ശേഷം നിർമ്മാല്യം, അഭിഷേകം തുടങ്ങിയ പതിവ് പൂജകൾ നടന്നു. ലക്ഷക്കണക്കിന് ഭക്തർ ഇന്നും ദർശനത്തിനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭക്തജനത്തിരക്ക് കണക്കിലെടുത്ത് വിപുലമായ സുരക്ഷാ-ദർശന ക്രമീകരണങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. പൊതുവരിയിൽ കാത്തിരിക്കുന്ന ഭക്തർക്കായിരിക്കും ദർശനത്തിന് മുൻഗണന നൽകുക. മുതിർന്ന പൗരന്മാർക്കും പ്രാദേശിക വിഭാഗത്തിനുമുള്ള പ്രത്യേക ദർശനം ആദ്യമെത്തുന്ന 500 പേർക്കായി പരിമിതപ്പെടുത്തി. ഇവർക്ക് ടോക്കൺ വിതരണം ചെയ്യും.
പ്രാദേശിക വിഭാഗക്കാർക്ക് പടിഞ്ഞാറേ ഗോപുരത്തിന് പുറത്തുനിന്നും, മുതിർന്ന പൗരന്മാർക്ക് ഭഗവതി ക്ഷേത്രത്തിന് പുറത്തെ നെയ്യ് വിളക്ക് കൗണ്ടർ വഴിയും പുലർച്ചെ 3.30 മുതൽ ടോക്കൺ നൽകിത്തുടങ്ങി. ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് നടത്തുന്നവർക്ക് രാവിലെ 7.30 മുതൽ ദർശനം അനുവദിക്കും. തിരക്ക് വർദ്ധിച്ചാൽ ഇതിന് നിയന്ത്രണമുണ്ടാകും. തിരക്ക് നിയന്ത്രിക്കുന്നതിനായി കിഴക്കേ നടയിൽ വൺവേ സമ്പ്രദായം ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ ക്ഷേത്രം സെക്യൂരിറ്റിക്ക് പുറമെ വൻ പോലീസ് സന്നാഹത്തെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

