ടെഹ്റാൻ: ഇറാന്റെ തുറമുഖങ്ങളിലും തീരപ്രദേശങ്ങളിലും ശക്തമായ ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഇതിന്റെ ഭാഗമായി പതിനഞ്ചിലധികം യുദ്ധക്കപ്പലുകളെ യുഎസ് ഇറാന്റെ തീരമേഖലയിൽ വിന്യസിച്ചു. മേഖലയിൽ നാവിക ഉപരോധം ഏർപ്പെടുത്തി ഇറാന്റെ ചരക്ക് നീക്കത്തെയും പ്രതിരോധ സംവിധാനങ്ങളെയും സമ്മർദ്ദത്തിലാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം.(US prepares for naval blockade off Iran coast, Warships deployed)
യുഎസ് നാവികസേനയുടെ കരുത്തായ ആക്രമണ കപ്പൽ യുഎസ്എസ് ട്രിപ്പോളി അറബിക്കടലിൽ പ്രവർത്തനം ആരംഭിച്ചതാണ് നിലവിലെ ഏറ്റവും പ്രധാന നീക്കം. എഫ്-35ബി ലൈറ്റ്നിംഗ് II സ്റ്റെൽത്ത് ഫൈറ്റർ വിമാനങ്ങൾ, എംവി-22 ഓസ്പ്രേ യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവ വഹിക്കാൻ ശേഷിയുള്ളതാണ് ഈ കപ്പൽ. ഒരേസമയം നാവിക-വ്യോമ ആക്രമണങ്ങൾക്കും കരസേനയെ തന്ത്രപ്രധാന മേഖലകളിൽ എത്തിക്കാനും ഈ കപ്പലിന് സാധിക്കും.
ഇറാന്റെ തുറമുഖങ്ങളിലേക്ക് വരുന്നതും അവിടെ നിന്ന് പുറപ്പെടുന്നതുമായ എല്ലാ കപ്പലുകൾക്കും ഉപരോധം ബാധകമായിരിക്കുമെന്ന് യുഎസ് അറിയിച്ചു. എന്നാൽ ആഗോള എണ്ണ വ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തെ തടയില്ലെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര എണ്ണ വിപണിയെ ബാധിക്കാതിരിക്കാനാണ് ഈ മുൻകരുതൽ. അടുത്തിടെ പാകിസ്ഥാനിൽ വെച്ച് നടന്ന യുഎസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടത് മേഖലയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.

