ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ വനിതാ സംവരണ ബില്ലുമായി രംഗത്തുവന്ന കേന്ദ്ര സർക്കാർ നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ബില്ലിനെ മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിക്കാനുള്ള നീക്കത്തെയും അവർ ശക്തമായി വിമർശിച്ചു.(Delimitation, Not Women Quota, Real Issue, Sonia Gandhi against the Centre)
പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി സർവ്വകക്ഷി യോഗം വിളിക്കാൻ തയ്യാറായില്ല. എംപിമാർക്ക് ബില്ലിലെ വ്യവസ്ഥകളെക്കുറിച്ച് കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടില്ലെന്നും അവർ ആരോപിച്ചു. ബംഗാൾ തിരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം മാത്രം ഇക്കാര്യത്തിൽ സർവ്വകക്ഷി യോഗം വിളിക്കണം. രാഷ്ട്രീയ ലാഭത്തിനായി ബില്ലിനെ ഉപയോഗിക്കുന്നത് ശരിയല്ല. മണ്ഡല പുനർനിർണ്ണയത്തിന് മുൻപ് രാജ്യവ്യാപകമായി സെൻസസ് പൂർത്തിയാക്കണം. അടുത്ത സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കുന്നതിൽ എന്ത് തടസ്സമാണുള്ളതെന്നും സോണിയ ചോദിച്ചു.
ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുമ്പോൾ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ പ്രാതിനിധ്യം ലഭിക്കണം. പ്രത്യേകിച്ച്, കുടുംബാസൂത്രണ പദ്ധതികൾ മാതൃകാപരമായി നടപ്പിലാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും ചെറിയ സംസ്ഥാനങ്ങൾക്കും സീറ്റുകളുടെ എണ്ണത്തിൽ കുറവ് വരുന്നത് രാഷ്ട്രീയമായ അനീതിയായിരിക്കുമെന്ന് അവർ ഓർമ്മിപ്പിച്ചു. വനിതാ സംവരണ ബില്ല് പാർലമെന്റിൽ ചർച്ചയ്ക്ക് വരാനിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിവിധ മേഖലകളിലെ പ്രമുഖ വനിതകളുമായി സംവദിക്കും.

