കണ്ണൂർ: അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി ആർ.എൽ. നിധിൻരാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചു (Nithin Raj Suicide Case Kannur). കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച ഏഴംഗ സംഘത്തിന് കണ്ണൂർ എസിപി ആർ. ഹരിപ്രസാദ് മേൽനോട്ടം വഹിക്കും. ചക്കരക്കൽ ഇൻസ്പെക്ടർ കെ.എ. ഫക്രുദ്ദീൻ, എസ്.ഐ എന്നിവരാണ് സംഘത്തിലെ മറ്റ് പ്രധാന ഉദ്യോഗസ്ഥർ.
നിധിൻരാജ് തന്റെ സഹോദരി നിഖിലയുമായി നടത്തിയ ഫോൺ ചാറ്റുകൾ അന്വേഷണത്തിൽ നിർണ്ണായകമായിട്ടുണ്ട്. ഓറൽ പാതോളജി വിഭാഗം മേധാവി ഡോ. റാം, ഡോ. സംഗീത എന്നിവർ നിറത്തിന്റെയും ജാതിയുടെയും സാമ്പത്തികാവസ്ഥയുടെയും പേരിൽ തന്നെ നിരന്തരം അധിക്ഷേപിച്ചിരുന്നതായി നിധിൻ ഇതിൽ പറയുന്നുണ്ട്.
സഹപാഠികളുടെ മുന്നിൽ വെച്ച് അപമാനിച്ചതായും “നിനക്ക് പോയി ചത്തൂടെ” എന്ന് അധ്യാപകർ ചോദിച്ചതായും ബന്ധുക്കളുടെ പരാതിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സഹപാഠികളിൽ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു. സംഭവത്തെത്തുടർന്ന് സസ്‌പെൻഷനിലായ ഡോ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവരിൽ നിന്ന് അടുത്ത ദിവസം തന്നെ പോലീസ് മൊഴിയെടുക്കും. ഹോസ്റ്റൽ വാർഡൻ കമലിനെതിരെയുള്ള പരാതികളും സംഘം പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചവരെ ക്ലാസിലുണ്ടായിരുന്ന നിധിനെ പിന്നീട് മെഡിക്കൽ കോളേജ് റിസപ്ഷന് പിന്നിലെ തറയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് മൂന്നരയോടെ മരണം സ്ഥിരീകരിച്ചു. ചക്കരക്കൽ പോലീസാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മരണത്തിലെ ദുരൂഹത നീക്കണമെന്നും കുറ്റക്കാർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ട് കുടുംബവും വിവിധ വിദ്യാർത്ഥി സംഘടനകളും പ്രതിഷേധം തുടരുകയാണ്.
Story Summary:
A seven-member Special Investigation Team (SIT) led by Kannur ACP R. Hariprasad has been formed to probe the suicide of Nithin Raj, a BDS student at Anjarakandy Dental College. The investigation focuses on allegations of casteist and racial slurs by department heads Dr. Ram and Dr. Sangeetha, as mentioned in Nithin’s chat with his sister. Statements have been taken from classmates, and the suspended teachers are expected to be interrogated soon.

