കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥി ആർ.എൽ. നിതിൻ രാജ് മടങ്ങി, ഒരു കണ്ണീരോർമ്മയായി. തിരുവനന്തപുരം ഉഴുമലയ്ക്കലിലെ സഹോദരിയുടെ വീട്ടുവളപ്പിലാണ് അന്ത്യവിശ്രമം. മകൻ ഡോക്ടറായി കാണാൻ ആഗ്രഹിച്ച കുടുംബത്തിന് കാണേണ്ടി വന്നത് ആ കുടുംബത്തിന് താങ്ങാകണം എന്നാഗ്രഹിച്ച അവൻ്റെ ചേതനയറ്റ ആ ശരീരമാണ്.(Nitin Raj becomes a tearful memory, family will file a complaint with DGP)
നിതിൻ രാജിന്റെ മരണത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. മരണത്തിന് പിന്നിൽ കോളജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകളും അധ്യാപകരുടെ ജാതി അധിക്ഷേപവുമാണെന്ന് അവർ ആരോപിക്കുന്നു.
നിതിനെ ‘പുഴുത്ത പട്ടി’ എന്ന് വിളിച്ചും നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചും വകുപ്പ് മേധാവി അടക്കമുള്ള അധ്യാപകർ നിരന്തരം അപമാനിച്ചിരുന്നതായി സഹോദരിയും സഹോദരി ഭർത്താവും പറഞ്ഞു. അധ്യാപകരിൽ നിന്ന് നേരിട്ട ക്രൂരമായ മാനസിക പീഡനങ്ങളെക്കുറിച്ച് നിതിൻ സുഹൃത്തുക്കളോടും മറ്റും വെളിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. കുടുംബത്തിന്റെ പരാതിയെത്തുടർന്ന് ആരോപണവിധേയരായ അധ്യാപകരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇത് വെറും പുകമറയാണെന്നും കുറ്റവാളികൾക്ക് കൃത്യമായ ശിക്ഷ ലഭിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

