തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിൽ ഇടത് മുന്നണി മികച്ച വിജയം നേടുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ ഏറ്റെടുത്തതായും സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മതേതര വോട്ടുകൾ ഇത്തവണ എൽഡിഎഫിന് അനുകൂലമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(It was a strong contest in Nemom, LDF will win, says V Sivankutty)
വികസനത്തെക്കുറിച്ച് സംവാദം നടത്താൻ പലതവണ വെല്ലുവിളിച്ചിട്ടും എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ തയ്യാറായില്ലെന്ന് ശിവൻകുട്ടി ആരോപിച്ചു. സംവാദത്തിനുള്ള മുഴുവൻ ചിലവും വഹിക്കാമെന്ന് അറിയിച്ചിട്ടും ബിജെപി നേതൃത്വം ഒളിച്ചോടുകയായിരുന്നു. മൂന്നു തവണ സ്ഥലവും സമയവും നിശ്ചയിച്ചിട്ടും രാജീവ് ചന്ദ്രശേഖർ എത്തിയില്ല. വി.വി. രാജേഷിന്റെ സംവാദ വെല്ലുവിളിയോട് പ്രതികരിക്കവെ, മുൻപ് മേയറായ തന്റെ രാഷ്ട്രീയ പരിചയത്തെയും വി.വി. രാജേഷിന്റെ നിലപാടിനെയും അദ്ദേഹം ചോദ്യം ചെയ്തു.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി പണവും മദ്യവും ഒഴുക്കിയതായി വി. ശിവൻകുട്ടി ആരോപിച്ചു. ഒരു വോട്ടിന് 15,000 രൂപ വീതം ഗൂഗിൾ പേ വഴി നൽകിയതായി അദ്ദേഹം പറഞ്ഞു. ചില സംഘടനകളെ ബിജെപി പണം നൽകി വിലയ്ക്കെടുത്തു. മദ്യം ഒഴുക്കിയതുമായി ബന്ധപ്പെട്ട് മണ്ഡലത്തിൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നടത്തിയ റോഡ് ഷോയിൽ നേമം മണ്ഡലത്തിന് പുറത്തുള്ളവരെയാണ് പങ്കെടുപ്പിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.
നേമത്ത് നടന്നത് അതിശക്തമായ പോരാട്ടമാണെന്നും തുല്യശക്തികൾ തമ്മിലുള്ള മത്സരമായതിനാൽ വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു. യുഡിഎഫിന് വോട്ട് ചെയ്താൽ അത് ബിജെപിയെ സഹായിക്കുന്നതിന് തുല്യമാകുമെന്ന് ന്യൂനപക്ഷങ്ങൾ തിരിച്ചറിഞ്ഞു. മതേതര വോട്ടുകൾ വിഭജിക്കാൻ യുഡിഎഫ് വലിയ നീക്കം നടത്തിയെങ്കിലും ജനങ്ങൾ ഇടത് പക്ഷത്തിനൊപ്പം നിൽക്കും, വി. ശിവൻകുട്ടി പറഞ്ഞു. തീരുമാനങ്ങൾ എടുത്താൽ അത് നടപ്പിലാക്കുന്ന സർക്കാരാണ് ഇടതുപക്ഷമെന്ന് ജനങ്ങൾക്കറിയാമെന്നും ആ വിശ്വാസം വോട്ടായി മാറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

