മാഡ്രിഡ്: അന്താരാഷ്ട്ര നിയമങ്ങളും നിലവിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറും ലംഘിച്ച് ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ സ്പെയിൻ ശക്തമായി അപലപിച്ചു. മിഡിൽ ഈസ്റ്റിലെ സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്നതാണ് ഇസ്രായേലിന്റെ നടപടിയെന്ന് സ്പെയിൻ വിദേശകാര്യ മന്ത്രി ജോസ് മാനുവൽ ആൽബാരസ് ആരോപിച്ചു (Spain Condemns Israel Lebanon Attacks). ഇതിന് പിന്നാലെ ഇറാനുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ടെഹ്‌റാനിലെ സ്പാനിഷ് എംബസി വീണ്ടും തുറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ബുധനാഴ്ച ലബനനിൽ ഇസ്രായേൽ നൂറുകണക്കിന് ബോംബുകൾ വർഷിച്ചതായി ആൽബാരസ് പാർലമെന്റിൽ പറഞ്ഞു. വെടിനിർത്തൽ കരാർ നിലനിൽക്കെ നടന്ന ഈ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളിൽ സജീവമാകാൻ ലക്ഷ്യമിട്ടാണ് ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ എംബസി തുറക്കുന്നത്. സ്പാനിഷ് അംബാസഡറോട് ഉടൻ തിരികെ ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയതായി വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഇറാനിലും ലബനനിലും അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നീക്കങ്ങളെ തുടക്കം മുതൽ സ്പെയിൻ വിമർശിക്കുന്നുണ്ട്. ഈ സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിമാനങ്ങൾക്ക് സ്പെയിൻ തങ്ങളുടെ വ്യോമാതിർത്തി നേരത്തെ തന്നെ അടച്ചിരുന്നു.
മേഖലയിലെ സമാധാന ചർച്ചകളിൽ ഇറാന്റെ പങ്ക് നിർണ്ണായകമാണെന്നും ടെഹ്‌റാനിൽ നിന്നുകൊണ്ട് സമാധാനശ്രമങ്ങളിൽ പങ്കാളികളാകാനാണ് സ്പെയിൻ ആഗ്രഹിക്കുന്നതെന്നും ആൽബാരസ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങൾക്കിടയിൽ ഇസ്രായേലിനും അമേരിക്കയ്ക്കും എതിരെ ഏറ്റവും ശക്തമായ നിലപാട് സ്വീകരിക്കുന്ന രാജ്യങ്ങളിലൊന്നായി സ്പെയിൻ മാറിയിരിക്കുകയാണ്.
Summary: Spanish Foreign Minister Jose Manuel Albares condemned Israel for violating international law and a two-week ceasefire by launching airstrikes on Lebanon. Highlighting Spain’s critical stance on U.S. and Israeli actions, Albares announced the reopening of the Spanish embassy in Tehran to facilitate regional peace efforts. Spain has already closed its airspace to aircraft involved in the conflict, labeling the military actions as reckless and illegal.

