സിഡ്‌നി: അഫ്ഗാനിസ്ഥാനിൽ നിരായുധരായ അഞ്ച് സിവിലിയന്മാരെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് ഓസ്‌ട്രേലിയയിലെ പ്രശസ്ത മുൻ സൈനികൻ ബെൻ റോബർട്ട്സ് സ്മിത്ത് ചൊവ്വാഴ്ച അറസ്റ്റിലായി. സിഡ്‌നി വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ച് കൊലപാതക കേസുകളിലായി അഞ്ച് യുദ്ധക്കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ ജീവപര്യന്തം തടവ് ലഭിക്കാവുന്ന വകുപ്പുകളാണിത്.(Australia’s most decorated soldier arrested over alleged war crimes)
2006 മുതൽ 2012 വരെയുള്ള കാലയളവിൽ ആറ് തവണ അഫ്ഗാനിസ്ഥാനിൽ സേവനമനുഷ്ഠിച്ച സ്മിത്തിനെ രാജ്യം പരമോന്നത സൈനിക ബഹുമതിയായ വിക്ടോറിയ ക്രോസ് നൽകി ആദരിച്ചിരുന്നു. കൊല്ലപ്പെട്ട അഞ്ച് പേരും ഏറ്റുമുട്ടലുകളിൽ ഏർപ്പെട്ടിരുന്നവരല്ലെന്നും മറിച്ച് സൈന്യത്തിന്റെ കസ്റ്റഡിയിലായിരുന്ന നിരായുധരായ സിവിലിയന്മാരാണെന്നും പോലീസ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
ഇരകളെ ബെൻ റോബർട്ട്സ് സ്മിത്ത് നേരിട്ട് വെടിവെച്ചുകൊല്ലുകയോ അല്ലെങ്കിൽ ഇയാളുടെ സാന്നിധ്യത്തിൽ ഇയാളുടെ ഉത്തരവ് പ്രകാരം കീഴദ്യോഗസ്ഥർ വെടിവെക്കുകയോ ആയിരുന്നുവെന്നാണ് കണ്ടെത്തൽ. കൈവിലങ്ങ് ധരിച്ചയാളെ മലയിടുക്കിൽ നിന്ന് ചവിട്ടി താഴെയിട്ട ശേഷം വെടിവെച്ചു കൊലപ്പെടുത്തിയതും നിരായുധനായ കൗമാരക്കാരനെ വധിച്ചതും ഇയാൾക്കെതിരെയുള്ള ആരോപണങ്ങളിൽ ഉൾപ്പെടുന്നു.
2018 മുതൽ മാധ്യമങ്ങൾ ഇയാൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ സ്മിത്ത് നിഷേധിച്ചിരുന്നു. മാധ്യമങ്ങൾക്കെതിരെ ഇയാൾ നൽകിയ അപകീർത്തിക്കേസ് ഓസ്‌ട്രേലിയൻ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ നിയമപോരാട്ടമായിരുന്നു. എന്നാൽ 2023-ൽ ഫെഡറൽ കോടതിയും 2025 സെപ്റ്റംബറിൽ ഹൈക്കോടതിയും സ്മിത്തിനെതിരെയുള്ള കൊലപാതക ആരോപണങ്ങൾ ശരിവെക്കുകയാണുണ്ടായത്.

