ആലപ്പുഴ: സിപിഎം സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ മന്ത്രി ജി. സുധാകരൻ. തന്റെ സഹോദരൻ ഭുവനേശ്വരന്റെ കൊലപാതകത്തിന് പിന്നിൽ എസ്‌എഫ്‌ഐ ഗുണ്ടകളാണെന്നും പാർട്ടിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം അന്ന് കോളേജിൽ പോയതെന്നും സുധാകരൻ വെളിപ്പെടുത്തി. തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(G Sudhakaran says SFI created the situation to kill his brother)
പിണറായി വിജയന്റെയോ എ. വിജയരാഘവന്റെയോ എം.വി. ഗോവിന്ദന്റെയോ വീട്ടിൽ രക്തസാക്ഷികൾ ഉണ്ടോ എന്ന് സുധാകരൻ ചോദിച്ചു. കോളേജ് കലാപകലുഷിതമായിരുന്ന സമയത്ത് പോകേണ്ടെന്ന് താൻ വിലക്കിയതാണ്. എന്നാൽ പാർട്ടി ഓഫീസിലെത്തിയ ഭുവനേശ്വരനോട് ഉടൻ കോളേജിൽ പോകാൻ ആവശ്യപ്പെട്ടു. എസ്‌എഫ്‌ഐ ഗുണ്ടകളാണ് കൊലപാതകത്തിന് സാഹചര്യം ഒരുക്കിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.എസ്. സുജാതക്കെതിരെ ഗുരുതരമായ അധിക്ഷേപ പരാമർശങ്ങളും സുധാകരൻ നടത്തി. സുജാത നായന്മാരുടെ വീട്ടിലേ പോകൂ. താൻ നായരാണെന്ന് അറിയിക്കാൻ മുല്ലയും തുളസിയും തലയിൽ ചൂടും. നായന്മാരെല്ലാം വോട്ട് ചെയ്യുമെന്നാണ് അവരുടെ ധാരണ. സുജാതയ്ക്ക് നാണമില്ലേ എന്ന് അദ്ദേഹം ചോദിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെയും സുധാകരൻ വിമർശനം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് വേളയിൽ മുതിർന്ന നേതാവായ ജി. സുധാകരൻ പാർട്ടിക്കെതിരെ പരസ്യമായി രംഗത്തെത്തിയത് സിപിഎമ്മിനെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

