കുവൈറ്റ് സിറ്റി: മേഖലയിൽ പടരുന്ന യുദ്ധസാഹചര്യങ്ങൾക്കിടയിൽ കുവൈറ്റിലെ സർക്കാർ ആസ്ഥാനങ്ങൾക്കും എണ്ണ മേഖലയ്ക്കും നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം. ഞായറാഴ്ച പുലർച്ചെ കുവൈറ്റ് സിറ്റിയിലെ മന്ത്രാലയ സമുച്ചയത്തിനും ഷുവൈഖിലെ എണ്ണ മേഖലയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്. ഇറാൻ്റെ ‘അന്യായമായ കടന്നുകയറ്റത്തിൻ്റെ’ ഭാഗമായാണ് ഈ ആക്രമണമെന്ന് കുവൈറ്റ് ധനമന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.(Iran drone attack in Kuwait, Missiles hit ministry complex and oil sector)
ഏപ്രിൽ 4 ശനിയാഴ്ച രാത്രി വൈകിയും ഏപ്രിൽ 5 ഞായറാഴ്ച പുലർച്ചെയുമായാണ് ഡ്രോണുകൾ മന്ത്രാലയ സമുച്ചയത്തെ ലക്ഷ്യം വെച്ചത്. ആക്രമണത്തിൽ കെട്ടിടത്തിന് കാര്യമായ ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ആർക്കും ജീവഹാനിയോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഷുവൈഖിലെ എണ്ണ മേഖലയിലുണ്ടായ സ്ഫോടനത്തിൽ കെട്ടിടത്തിൻ്റെ ഒരു ഭാഗത്ത് തീപടരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എമർജൻസി ടീമുകൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
കുവൈറ്റിൻ്റെ വ്യോമ പ്രതിരോധ സംവിധാനം ശത്രുക്കളുടെ മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ തടയുന്നുണ്ടെന്ന് കുവൈറ്റ് സൈന്യം അറിയിച്ചു. നഗരത്തിൽ കേട്ട ഉഗ്രസ്ഫോടനങ്ങൾ മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതുകൊണ്ടാണെന്നും സൈന്യം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ വ്യക്തമാക്കി. ഇറാനുനേരെ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ഗൾഫ് രാജ്യങ്ങളെ ഇറാൻ ലക്ഷ്യം വെക്കുന്നത്.

