ടെഹ്‌റാൻ: ഇറാന്റെ മണ്ണിലേക്ക് കരസേനാ നീക്കം നടത്തിയാൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്റെ മുന്നറിയിപ്പ്. അതിക്രമിച്ചു കയറാൻ ശ്രമിക്കുന്ന ഒരു ശത്രു സൈനികൻ പോലും ജീവനോടെ മടങ്ങില്ലെന്ന് ഇറാനിയൻ ആർമി കമാൻഡർ ഇൻ ചീഫ് അമീർ ഹതാമി വ്യക്തമാക്കി.(No enemy troops should survive if adversaries attempt a ground operation, says Iran )
ശത്രുവിന്റെ ഓരോ നീക്കവും അതീവ സൂക്ഷ്മതയോടെയും സംശയത്തോടെയും നിരീക്ഷിക്കാൻ സൈനിക യൂണിറ്റുകൾക്ക് ഹതാമി നിർദ്ദേശം നൽകി. ഏത് സാഹചര്യത്തെയും നേരിടാൻ ഇറാൻ സൈന്യം സജ്ജമാണ്. കരയാക്രമണം ഇറാൻ ഒരു ‘റെഡ് ലൈൻ’ ആയിട്ടാണ് കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സൈനിക മേധാവികളുമായി ഹതാമി നടത്തുന്ന ചർച്ചകളുടെ ദൃശ്യങ്ങൾ ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ടു.
അതേസമയം, ഇറാനെതിരെയുള്ള സൈനിക നടപടികൾ ആഴ്ചകൾക്കുള്ളിൽ അവസാനിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിൽ നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാൻ നാമാവശേഷമായെന്നും യുദ്ധത്തിന്റെ കഠിനമായ ഭാഗം കഴിഞ്ഞുവെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ നാവികസേന ഇല്ലാതായെന്നും വ്യോമസേന തകർന്നടിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത രണ്ട് മൂന്ന് ആഴ്ചകൾ കൂടി ശക്തമായ ആക്രമണം തുടരും. ഇറാന്റെ മിസൈൽ-ഡ്രോൺ സംവിധാനങ്ങൾ തകർത്തതായും ബി-2 ബോംബറുകൾ ഉപയോഗിച്ച് ആണവ കേന്ദ്രങ്ങൾ തകർത്തതായും ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്കിലെ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ഭീകരാക്രമണങ്ങളാണ് ആഗോളതലത്തിൽ ഇന്ധനവില കൂടാൻ കാരണമെന്ന് ട്രംപ് കുറ്റപ്പെടുത്തി. അമേരിക്ക ഇപ്പോൾ ഊർജ്ജ കാര്യത്തിൽ സ്വയംപര്യാപ്തമാണെന്നും മിഡിൽ ഈസ്റ്റിലെ എണ്ണയെ ആശ്രയിക്കുന്നില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

