തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫ് പ്രചാരണത്തിന് കരുത്തുപകരാൻ എത്തിയ പ്രിയങ്ക ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കടുത്ത ആരോപണങ്ങളുന്നയിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ മോദി സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ അവിടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷ അപകടത്തിലാക്കുന്നുവെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.(PM Modi is a spineless coward, Priyanka Gandhi lashes out)
അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നിൽ മോദി തലകുനിച്ചിരിക്കുകയാണെന്ന് പ്രിയങ്ക പരിഹസിച്ചു. ഇന്ത്യയുടെ ഊർജ്ജ സുരക്ഷ അമേരിക്കയ്ക്ക് തീറെഴുതിയ മോദിക്ക് രാജ്യത്തിന് വേണ്ടി നിവർന്നുനിൽക്കാൻ ധൈര്യമില്ല. ‘എപ്സ്റ്റീൻ ഫയൽസിൽ’ പേരുള്ളതിനാലാണ് മോദി ഇത്രയധികം ഭയപ്പെടുന്നതെന്നും അവർ ആരോപിച്ചു. ഗൾഫ് പ്രതിസന്ധിയിൽ അവിടെയുള്ള ഇന്ത്യക്കാർക്ക് സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന് കഴിയുന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്ര മോദിയുടെ ‘ബി-ടീം’ ആണെന്ന് പ്രിയങ്ക ഗാന്ധി തുറന്നടിച്ചു. ശബരിമലയിൽ കൊള്ളയടിച്ചിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെ അന്വേഷണമില്ലാത്തത്? ഇടത് നേതാക്കൾക്ക് മാത്രം കേന്ദ്രത്തിൽ നിന്ന് എന്താണ് പ്രത്യേക പരിഗണന ലഭിക്കുന്നത് എന്ന് പ്രിയങ്ക ചോദിച്ചു.
കേരളത്തിന് ഒരു പുതിയ സർക്കാർ അത്യാവശ്യമാണെന്നും ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഒരു ഭരണം വരണമെന്നും അവർ ഓർമ്മിപ്പിച്ചു. കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾ തകർന്നടിഞ്ഞതായി പ്രിയങ്ക ഗാന്ധി പറഞ്ഞു. കേരളത്തിൽ പഠിച്ചിറങ്ങുന്ന യുവാക്കൾക്ക് തൊഴിലില്ല. കൃഷിക്കാർ വലിയ പ്രതിസന്ധിയിലാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരെ പൊറുതിമുട്ടിക്കുന്നു. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന ആശ വർക്കർമാരുടെ ശബ്ദം സർക്കാർ അടിച്ചമർത്തുകയാണ്. തുറമുഖങ്ങൾ വലിയ വ്യവസായികൾക്ക് വിട്ടുനൽകിയതോടെ മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലായി.
പത്തു വർഷമായിട്ടും സർക്കാർ ഒന്നും നൽകാത്തതിനാൽ കേരളത്തിലെ യുവാക്കൾക്ക് ജോലി തേടി വിദേശത്ത് പോകേണ്ടി വരികയാണെന്നും അവർ ചൂണ്ടിക്കാട്ടി. മലയാളികൾ ബുദ്ധിശാലികളും അധ്വാനികളുമാണെന്ന് പ്രശംസിച്ച പ്രിയങ്ക ഗാന്ധി, അടുത്ത അഞ്ച് കൊല്ലം കൂടി ഈ ദുരിതം സഹിക്കണോ എന്ന് വോട്ടർമാർ ചിന്തിക്കണമെന്ന് ആഹ്വാനം ചെയ്തു. വർഗ്ഗീയതയുടെ രാഷ്ട്രീയത്തെ ജനങ്ങൾ തൂത്തെറിയണമെന്നും അവർ ആവശ്യപ്പെട്ടു.

