കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി ഭീതി ഒഴിയുന്നില്ല. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലുള്ള കിണാശ്ശേരിയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ലാബിലേക്ക് അയച്ച നാല് സാമ്പിളുകളിൽ ഒന്നിലാണ് അതിതീവ്ര വിഭാഗത്തിൽപ്പെടുന്ന എച്ച്5 എൻ1 വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ആരംഭിച്ചു.(Bird flu confirmed in Kozhikode, Action taken to kill birds, Rapid Action Force deployed)
രോഗം സ്ഥിരീകരിച്ച കിണാശ്ശേരിയിലെ പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴി, താറാവ് ഉൾപ്പെടെയുള്ള മുഴുവൻ വളർത്തുപക്ഷികളെയും ഇന്ന് കൊന്നൊടുക്കും. പക്ഷികളെ കൊന്നൊടുക്കുന്നതിനും ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുമായി പ്രത്യേക ദ്രുതകർമ്മ സേനയെ രൂപീകരിച്ചു.
മാങ്കാവ്, പൊക്കുന്ന്, കിണാശ്ശേരി, ഒളവണ്ണ പഞ്ചായത്തിലെ ഒടുമ്പ്ര, കമ്പിളിപ്പറമ്പ് എന്നീ പ്രദേശങ്ങളിലാണ് ദ്രുതകർമ്മ സേനയുടെ പ്രവർത്തനം നടക്കുക. രോഗബാധിത പ്രദേശങ്ങളിലെ വളർത്തുപക്ഷികളെയും കോഴികളെയും വീടിന് പുറത്തേക്ക് തുറന്നുവിടാനോ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനോ പാടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

