കൊച്ചി: തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി നിയമപരമായി നിലനിൽക്കുമെന്ന് ഹൈക്കോടതി. ഹർജി തള്ളിക്കളയണമെന്ന സുരേഷ് ഗോപിയുടെ ഹർജി കോടതി നിരസിച്ചു. ഇതോടെ, സുരേഷ് ഗോപി വിചാരണ നേരിടേണ്ടി വരും. (Setback for Suresh Gopi in Thrissur election petition, High Court wants him to face trial)
ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റേതാണ് ഈ സുപ്രധാന ഉത്തരവ്. എഐവൈഎഫ് തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ആണ് ഹർജി സമർപ്പിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സുരേഷ് ഗോപി മതചിഹ്നങ്ങൾ ഉപയോഗിച്ചുവെന്ന് ഹർജിയിൽ ആരോപിക്കുന്നു. മതവികാരം ഇളക്കിവിട്ടും വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചും തിരഞ്ഞെടുപ്പ് ക്രമക്കേട് നടത്തിയെന്നാണ് പരാതിക്കാരന്റെ വാദം.
ഹർജി പ്രാഥമികമായി നിലനിൽക്കില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ വാദം. എന്നാൽ ഈ വാദം തള്ളിയ കോടതി, ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്ന് പരിശോധിക്കാൻ വിചാരണ ആവശ്യമാണെന്ന് വ്യക്തമാക്കി. ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള ചട്ടലംഘനങ്ങൾ നടന്നിട്ടുണ്ടോ എന്ന് കോടതി വിശദമായി പരിശോധിക്കും. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 74,686 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് തൃശ്ശൂരിൽ നിന്ന് സുരേഷ് ഗോപി വിജയിച്ചത്. കേരളത്തിൽ ബിജെപിക്ക് ലഭിച്ച ആദ്യ ലോക്‌സഭാ സീറ്റായിരുന്നു ഇത്. നിലവിൽ കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപിക്ക് ഈ കോടതി ഉത്തരവ് രാഷ്ട്രീയമായി വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

