ന്യൂഡൽഹി: പ്രമുഖ ഐടി കമ്പനിയായ ഒറക്കിൾ ഇന്ത്യയിൽ ഏകദേശം 12,000 ജീവനക്കാരെ പിരിച്ചുവിട്ടു (Oracle Layoffs India). ആഗോളതലത്തിൽ നടത്തുന്ന പുനസംഘടനയുടെ ഭാഗമായി 30,000 പേർക്കാണ് ജോലി നഷ്ടമായത്. ഇതിൽ വലിയൊരു വിഭാഗം ഇന്ത്യയിലുള്ളവരാണ്. അടുത്ത ഒരു മാസത്തിനുള്ളിൽ തന്നെ പിരിച്ചുവിടലിന്റെ രണ്ടാം ഘട്ടം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യയിൽ ഏകദേശം 30,000 ജീവനക്കാരാണ് ഒറക്കിളിനുള്ളത്. ഇതിൽ പകുതിയോളം പേരെയാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് കമ്പനി ജീവനക്കാർക്ക് അയച്ച ഇമെയിലിൽ പറയുന്നു. ജോലി നഷ്ടപ്പെട്ടവർക്ക് ഒരു വർഷത്തെ സർവീസിന് 15 ദിവസത്തെ ശമ്പളം എന്ന നിരക്കിൽ ആനുകൂല്യം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനുപുറമെ രണ്ട് മാസത്തെ ശമ്പളം ടോപ്പ്-അപ്പായി നൽകുമെന്നും കമ്പനി അറിയിച്ചു. എന്നാൽ, ഈ പാക്കേജ് സ്വമേധയാ രാജിവെക്കുന്നവർക്ക് മാത്രമായിരിക്കും ലഭ്യമാകുക.
അമേരിക്കൻ പൗരന്മാരെ പിരിച്ചുവിടുന്നത് സംബന്ധിച്ച അവിടുത്തെ നിയമങ്ങൾ കർശനമായതിനാലാണ് ഇന്ത്യയിലുള്ളവർക്കും അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കും ജോലി നഷ്ടമാകാൻ പ്രധാന കാരണമെന്ന് മുൻ ജീവനക്കാർ ആരോപിക്കുന്നു. നേരത്തെ, 16 മണിക്കൂർ ജോലി ഷിഫ്റ്റിനെതിരെ പ്രതിഷേധിച്ച ജീവനക്കാരെയും കമ്പനി പിരിച്ചുവിട്ടിരുന്നു. ഐടി മേഖലയിൽ വലിയ ആശങ്കയുണ്ടാക്കുന്നതാണ് ഒറക്കിളിന്റെ ഈ നീക്കം.
Summary: US-based IT giant Oracle has reportedly laid off around 12,000 employees in India as part of a global restructuring that affected 30,000 staff worldwide. Impacted employees suggest another round of layoffs is expected within a month.

