ആലപ്പുഴ: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ രഞ്ജിത്തിനെതിരെ കടുത്ത നിലപാടുമായി മന്ത്രി സജി ചെറിയാൻ. രഞ്ജിത്തിനെതിരെയുള്ള ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും സർക്കാർ എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.(Government is with the survivor, Minister Saji Cherian rejects Ranjith)
രഞ്ജിത്തിനെ തലപ്പത്തേക്ക് കൊണ്ടുവന്ന തീരുമാനത്തെ സിനിമയിലുള്ള അദ്ദേഹത്തിന്റെ കഴിവുകളും സംഭാവനകളും മുൻനിർത്തിയാണ് ഉയർന്ന പദവി നൽകിയത് എന്ന് മന്ത്രി ന്യായീകരിച്ചു. എന്നാൽ വ്യക്തിപരമായി ചെയ്യുന്ന തെറ്റുകൾ ആ സ്ഥാപനത്തിന്റെ ചുമലിൽ വെക്കേണ്ടതില്ലെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ആക്ഷേപം ഉയർന്നപ്പോൾത്തന്നെ സർക്കാർ കൃത്യമായ നിലപാടെടുത്തിട്ടുണ്ട്. തുടർച്ചയായി ഇത്തരം പരാതികൾ വരുന്നത് മ്ലേച്ഛകരമാണെന്നും അദ്ദേഹം വിമർശിച്ചു.
സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്ന് മന്ത്രി ആവർത്തിച്ചു. സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പ്രത്യേക നിയമനിർമ്മാണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ദുരനുഭവങ്ങൾ ഉണ്ടായവർ ഭയപ്പെടാതെ പരാതിയുമായി മുന്നോട്ട് വരണം. പരാതികൾ ഇടയ്ക്ക് വെച്ച് പിൻവലിക്കരുത്. അതിക്രമങ്ങളെ ബോൾഡ് ആയി നേരിടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പരാതികൾ അന്വേഷിക്കാൻ പ്രഗത്ഭരായ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ടെന്നും കുറ്റവാളി എത്ര ഉന്നതനായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. സിനിമാ കോൺക്ലേവിന് ശേഷം ഇത്തരം പരാതികൾ കുറഞ്ഞിരുന്നുവെന്നും എന്നാൽ ഇപ്പോൾ പരാതി വന്നയുടൻ തന്നെ സർക്കാർ ശക്തമായ നടപടികളിലേക്ക് നീങ്ങിയെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊച്ചിയിലെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ ശേഷമാണ് കോടതി നടപടി. ഇദ്ദേഹത്തെ എറണാകുളം സബ് ജയിലിലേക്ക് മാറ്റും. തൊടുപുഴയിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിൽ ഹൃദയസംബന്ധമായോ മറ്റ് ഗുരുതരമായോ ഉള്ള ആരോഗ്യപ്രശ്നങ്ങൾ നിലവിലില്ലെന്ന് കണ്ടെത്തി.
ആരോഗ്യനില തൃപ്തികരമാണെന്ന മെഡിക്കൽ റിപ്പോർട്ട് ലഭിച്ചതോടെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. രഞ്ജിത്തിന് വേണ്ടി അഭിഭാഷകൻ കോടതിയിൽ ജാമ്യാപേക്ഷ ഫയൽ ചെയ്തിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാകും ജാമ്യത്തിനായി വാദിക്കുക.ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വെച്ച് കാരവാനിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ പോലീസ്, കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.

