കൊച്ചി: ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിലെ ആവേശകരമായ അവസാന മത്സരത്തിൽ ഹോങ് കോങ്ങിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം (India vs Hong Kong AFC Asian Cup). കലൂർ ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യ സന്ദർശകരെ കീഴടക്കിയത്. ടൂർണമെന്റിൽ നിന്ന് നേരത്തെ പുറത്തായെങ്കിലും ആശ്വാസജയത്തോടെ മടങ്ങാൻ ഇന്ത്യക്കായി.
ചരിത്രമായി റയാൻ വില്യംസിന്റെ ഗോൾ
മത്സരം ആരംഭിച്ച് നാലാം മിനിറ്റിൽ തന്നെ കൊച്ചി സ്റ്റേഡിയം ആവേശത്തിലായി. ഇന്ത്യൻ വംശജനായ റയാൻ വില്യംസ് തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോളടിച്ച് ചരിത്രമെഴുതി. മൻവീർ സിങ് നൽകിയ കൃത്യമായ പാസ് സ്വീകരിച്ചാണ് റയാൻ പന്ത് വലയിലെത്തിച്ചത്. ഇന്ത്യക്കായി ഒരു അരങ്ങേറ്റക്കാരൻ നേടുന്ന ഏറ്റവും വേഗതയേറിയ ഗോളെന്ന റെക്കോർഡും ഇതോടെ റയാൻ സ്വന്തമാക്കി. ഓസ്‌ട്രേലിയയിൽ ജനിച്ച റയാൻ, അരാത്ത ഇസുമിക്ക് ശേഷം ഇന്ത്യൻ ടീമിൽ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജനാണ്.
ആകാശ് മിശ്രയുടെ തകർപ്പൻ ഫിനിഷിങ്
ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിലായിരുന്ന ഇന്ത്യ, രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലീഡ് ഉയർത്തി. രാഹുൽ ബെക്കെയുടെ ത്രോയെത്തുടർന്ന് ബോക്സിലുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെ പന്ത് ലഭിച്ച ആകാശ് മിശ്ര തകർപ്പൻ ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. സ്കോർ 2-0.
65-ാം മിനിറ്റിൽ എവർട്ടണിലൂടെ ഒരു ഗോൾ മടക്കി ഹോങ് കോങ് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം ഉറച്ചുനിന്നു. അവസാന നിമിഷങ്ങളിൽ ഹോങ് കോങ് നടത്തിയ ആക്രമണങ്ങളെ ഫലപ്രദമായി തടഞ്ഞതോടെ ഇന്ത്യ ജയം ഉറപ്പിച്ചു.
Story Summary:
India secured a 2-1 victory against Hong Kong in their final AFC Asian Cup qualifying round match at Kaloor Stadium, Kochi. Indian-origin player Ryan Williams made history by scoring on his debut in the 4th minute, followed by a goal from Akash Mishra in the second half. Despite being out of the tournament, India ended their campaign on a high note with this win.

