തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് വലിയ ആശ്വാസവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും ഇനി പോളിങ് ബൂത്തുകളിൽ ക്യൂ നിൽക്കാതെ തന്നെ സ്വന്തം വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താം. ‘ഹോം വോട്ടിങ്’ സൗകര്യം സംസ്ഥാനത്ത് സജീവമാക്കാനാണ് കമ്മീഷന്റെ തീരുമാനം.(Assembly elections, Senior citizens and differently-abled people can vote from home)
85 വയസ്സ് പിന്നിട്ടവർക്കും, 40 ശതമാനത്തിലധികം വൈകല്യമുള്ളവർക്കും ഇതിനായി അപേക്ഷിക്കാം. കേരളത്തിൽ ഏകദേശം നാല് ലക്ഷത്തോളം വോട്ടർമാർ ഈ സൗകര്യം പ്രയോജനപ്പെടുത്തുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഹോം വോട്ടിങ് ആവശ്യമുള്ള അർഹരായ വോട്ടർമാർ ’12 ഡി’ എന്ന അപേക്ഷാ ഫോം പൂരിപ്പിച്ചു നൽകണം. ബൂത്ത് ലെവൽ ഓഫീസർമാർ നേരിട്ട് വീടുകളിലെത്തി ഈ ഫോമുകൾ വിതരണം ചെയ്യുകയും പൂരിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. കൂടാതെ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ വഴിയും ഈ ഫോം ലഭ്യമാകും.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന പ്രത്യേക സംഘം വോട്ടറുടെ വീട്ടിലെത്തും. വോട്ടിന്റെ രഹസ്യസ്വഭാവം ഉറപ്പാക്കാൻ വീട്ടിൽ താൽക്കാലിക വോട്ടിങ് കമ്പാർട്ട്മെന്റ് സജ്ജീകരിക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും ഈ നടപടികൾ നിരീക്ഷിക്കാൻ അനുവാദമുണ്ടാകും. രേഖപ്പെടുത്തിയ ബാലറ്റുകൾ ഉടനടി സീൽ ചെയ്ത ബോക്സുകളിൽ ശേഖരിക്കും.

