ന്യൂഡൽഹി: രാജ്യത്ത് ഇ20 പെട്രോൾ ഉപയോഗിക്കുന്നത് മൂലം വാഹനങ്ങൾക്ക് തകരാറുകൾ സംഭവിക്കുന്നുണ്ടെന്ന ആരോപണത്തിന്മേൽ എ.എ.പി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളും ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയും തമ്മിൽ സോഷ്യൽ മീഡിയയിൽ കടുത്ത വാക്പോര്. അമിത് മാളവ്യ എക്സിൽ ഉന്നയിച്ച വാദങ്ങൾക്ക് മറുപടിയായി, കേന്ദ്രസർക്കാർ നൽകുന്ന തെറ്റായ വിവരങ്ങളാണ് ബി.ജെ.പി നേതാവ് പ്രചരിപ്പിക്കുന്നതെന്ന് മുൻ ഡൽഹി മുഖ്യമന്ത്രി ആരോപിച്ചു.(Arvind Kejriwal Slams BJP Amit Malviya Over Ethanol Blended Petrol Controversies)
“നിങ്ങളുടെ പല വസ്‌തുതകളും തെറ്റാണ്. കേന്ദ്രസർക്കാർ തെറ്റായ വിവരങ്ങൾ നൽകി നിങ്ങളെ മുന്നോട്ട് തള്ളിവിടുകയാണ്. ഇതിലൂടെ നിങ്ങൾക്ക് തന്നെയാണ് നാണക്കേട്,” കെജ്‌രിവാൾ എക്സിൽ കുറിച്ചു. കഴിഞ്ഞ ദിവസം ഡൽഹിയിലെ പെട്രോൾ പമ്പുകളും സർവീസ് സെന്ററുകളും സന്ദർശിച്ച് വാഹന ഉടമകളോട് സംസാരിച്ചതിന് പിന്നാലെയാണ് കെജ്‌രിവാൾ കേന്ദ്ര നയത്തിനെതിരെ രംഗത്തെത്തിയത്. ഇ20 ഇന്ധനം ഉപയോഗിക്കുന്നത് മൂലം വാഹനങ്ങളുടെ മൈലേജ് കുറയുന്നുണ്ടെന്നും എഞ്ചിൻ തകരാറുകൾ ഉണ്ടാകുന്നുണ്ടെന്നും കെജ്‌രിവാൾ ആരോപിച്ചിരുന്നു.
എന്നാൽ, കെജ്‌രിവാൾ കള്ളപ്രചാരണത്തിലൂടെ ജനങ്ങളിൽ ഭീതി പടർത്തുകയാണെന്ന് അമിത് മാളവ്യ കുറ്റപ്പെടുത്തി. എഥനോൾ ചേർത്ത ഇന്ധനം കാരണം വാഹനങ്ങൾ വ്യാപകമായി കേടാകുന്നുണ്ടെങ്കിൽ രാജ്യത്തെ ഗതാഗത സംവിധാനം ഇതിനകം തകരുമായിരുന്നുവെന്ന് മാളവ്യ വാദിച്ചു. 2021 മുതൽ ഇ15 ഇന്ധനവും 2025 ഏപ്രിൽ മുതൽ ഇ20 ഇന്ധനവും രാജ്യത്ത് ലഭ്യമാണെന്നും നിലവിൽ കോടിക്കണക്കിന് വാഹനങ്ങൾ ഈ ഇന്ധനത്തിലാണ് ഓടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ധനം എഞ്ചിനുകളെ നശിപ്പിക്കുന്നുണ്ടെങ്കിൽ സെക്കൻഡ് ഹാൻഡ് കാർ വിപണി തകരുമായിരുന്നുവെന്നും ഇൻഷുറൻസ് പ്രീമിയം കുതിച്ചുയരുമായിരുന്നുവെന്നും ചൂണ്ടിക്കാണിച്ചാണ് മാളവ്യ കെജ്‌രിവാളിന്റെ ആരോപണങ്ങളെ പ്രതിരോധിച്ചത്.
Story Summary
A social media war of words erupted between AAP convener Arvind Kejriwal and BJP IT Cell head Amit Malviya over the impact of E20 ethanol-blended petrol on vehicles. Responding to Malviya’s claims that Kejriwal is spreading fear, the former Delhi CM alleged that the BJP leader is peddling incorrect data provided by the central government, while consumers face reduced mileage and mechanical issues.

