വാഡിനാർ: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ ആഴ്ചകളോളം കുടുങ്ങിക്കിടന്ന ഇന്ത്യൻ എൽപിജി ടാങ്കർ ‘ജഗ് വസന്ത്’ ഗുജറാത്തിലെ വാഡിനാർ തുറമുഖത്ത് അടുത്തു. ഏകദേശം 23 ദിവസത്തോളം തന്ത്രപ്രധാനമായ ഈ കടൽപാതയിൽ കുടുങ്ങിക്കിടന്ന കപ്പൽ തിരിച്ചെത്തിയത് രാജ്യത്തെ പാചകവാതക ക്ഷാമത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് വലിയ ആശ്വാസമായി.(LPG tanker ‘Jag Vasant’ stranded in the Strait of Hormuz reaches shore, Relief for India)
47,600 മെട്രിക് ടൺ എൽപിജിയുമായാണ് ‘ജഗ് വസന്ത്’ എത്തിയത്. ഇതിനുപിന്നാലെ 45,000 മെട്രിക് ടൺ ഗ്യാസുമായി ‘പൈൻ ഗ്യാസ്’ എന്ന കപ്പൽ ഉടൻ മംഗലാപുരം തുറമുഖത്തെത്തും. ഈ കപ്പലുകളിലുള്ള 60 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ഈ രണ്ട് കപ്പലുകളിലുമായി എത്തുന്ന 92,000 മെട്രിക് ടൺ എൽപിജി രാജ്യത്തെ ഏകദേശം ഒരു ദിവസത്തെ മൊത്തം പാചകവാതക ഉപഭോഗത്തിന് തുല്യമാണ്. ഇതിനോടകം ‘എംടി അപ്പോളോ ഓഷ്യൻ’ (16,000 ടൺ), ‘ശിവാലിക്’, ‘നന്ദാദേവി’ എന്നീ കപ്പലുകളും ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിയിട്ടുണ്ട്. നിലവിൽ ഇന്ത്യൻ പതാക വഹിക്കുന്ന 20 കപ്പലുകൾ ഇനിയും അവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി. ഇതിൽ അഞ്ച് വലിയ എൽപിജി ടാങ്കറുകളിലായി 2,30,000 മെട്രിക് ടൺ ഗ്യാസ് ഉണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ഇന്ത്യയുടെ എൽപിജി ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. ഇതിൽ 90 ശതമാനവും എത്തുന്നത് ഗൾഫ് രാജ്യങ്ങളെ ലോകവുമായി ബന്ധിപ്പിക്കുന്ന ഹോർമുസ് കടലിടുക്ക് വഴിയാണ്. നിലവിലെ യുദ്ധസാഹചര്യം വിതരണത്തെ ബാധിച്ചിട്ടുണ്ടെന്ന് പെട്രോളിയം മന്ത്രാലയം സമ്മതിച്ചെങ്കിലും വിതരണ കേന്ദ്രങ്ങളിൽ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് പാചകവാതകത്തിന് ക്ഷാമമുണ്ടെന്ന വാർത്തകൾ മനഃപൂർവ്വം പരിഭ്രാന്തി സൃഷ്ടിക്കാൻ നടത്തുന്ന പ്രചാരണമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇന്ത്യയിൽ നിലവിൽ 60 ദിവസത്തേക്കുള്ള എണ്ണ ശേഖരവും ഒരു മാസത്തേക്കുള്ള എൽപിജി ശേഖരവും ലഭ്യമാണ്. ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പരിഭ്രാന്തരായി ഗ്യാസ് സിലിണ്ടറുകൾ വാരിക്കൂട്ടുന്നത് ഒഴിവാക്കണമെന്നും സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

