വാഷിങ്ടൺ: അമേരിക്കൻ ബാങ്ക് നോട്ടുകളിൽ ഒപ്പിടുന്ന ആദ്യ സിറ്റിംഗ് പ്രസിഡന്റാകാൻ ഡൊണാൾഡ് ട്രംപ് ഒരുങ്ങുന്നു. യുഎസ് ട്രഷറി വകുപ്പാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അമേരിക്കയുടെ 250-ാം വാർഷികത്തോടനുബന്ധിച്ചുള്ള സവിശേഷ നീക്കത്തിന്റെ ഭാഗമായി ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിനൊപ്പമായിരിക്കും ട്രംപിന്റെ ഒപ്പ് നോട്ടുകളിൽ പ്രത്യക്ഷപ്പെടുക.(Trump’s signature will now be on US currency notes, Historic achievement! )
പരമ്പരാഗതമായി ട്രഷറി ഉദ്യോഗസ്ഥരുടെ ഒപ്പുകളാണ് യുഎസ് നോട്ടുകളിൽ ഉണ്ടാകാറുള്ളത്. 1861 മുതൽ നിലവിലുള്ള ഈ രീതി തിരുത്തിക്കൊണ്ടാണ് പ്രസിഡന്റിന്റെ ഒപ്പ് ഉൾപ്പെടുത്തുന്നത്. ട്രംപിന്റെയും ബെസെന്റിന്റേയും ഒപ്പുകളുള്ള ആദ്യ 100 ഡോളർ നോട്ടുകൾ ജൂൺ മാസത്തിൽ അച്ചടിക്കും. തുടർന്ന് മറ്റ് മൂല്യങ്ങളുള്ള നോട്ടുകളും പുറത്തിറക്കും.
നമ്മുടെ മഹത്തായ രാജ്യത്തിന്റെയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ചരിത്രപരമായ നേട്ടങ്ങളെ അംഗീകരിക്കാനുള്ള ഏറ്റവും ശക്തമായ മാർഗ്ഗമാണിത് എന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. ഗവൺമെന്റ് പദ്ധതികളുമായും പൊതുമന്ദിരങ്ങളുമായും ട്രംപിന്റെ പേര് ബന്ധിപ്പിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങളുടെ തുടർച്ചയായാണ് ഈ തീരുമാനത്തെ വിലയിരുത്തുന്നത്. നിലവിൽ വിതരണത്തിലുള്ള നോട്ടുകളിൽ മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ, ട്രഷറർ ലിൻ മലർബ എന്നിവരുടെ ഒപ്പുകളാണുള്ളത്.
അമേരിക്കയുടെ കറൻസി എന്നും രാജ്യത്തിന്റെ ഐശ്വര്യത്തിന്റെയും കരുത്തിന്റെയും പ്രതീകമായി നിലകൊള്ളുമെന്ന് യുഎസ് ട്രഷറർ ബ്രാൻഡൻ ബീച്ച് പറഞ്ഞു. ബ്രിട്ടനിൽ നിന്ന് അമേരിക്കൻ കോളനികൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ 250-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ മാറ്റം വരുന്നത്. അതേസമയം, ഗാവിൻ ന്യൂസം ഈ തീരുമാനത്തെ പരിഹസിച്ചു. ട്രംപിന്റെ സാമ്പത്തിക നയങ്ങളെ കടന്നാക്രമിച്ചുകൊണ്ടാണ് ഡെമോക്രാറ്റിക് പാർട്ടി നേതാവായ അദ്ദേഹം പ്രതികരിച്ചത്.

