കൊല്ലം: രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കുന്നതിലൂടെ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പ്രീതി പിടിച്ചുപറ്റാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ‘ഗുഡ് ബുക്കിൽ’ ഇടംപിടിക്കാനാണ് മുഖ്യമന്ത്രി ഇത്തരത്തിൽ സംസാരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.(Attempt to get into PM Modi and Amit Shah’s good books, VD Satheesan against the Chief Minister)
നരേന്ദ്ര മോദിയും അമിത് ഷായും ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി ഏത് കടലാസിലും ഒപ്പിടും. അവരുടെ മുന്നിൽ 90 ഡിഗ്രി കുനിഞ്ഞാണ് പിണറായി വിജയൻ നിൽക്കുന്നതെന്ന് സതീശൻ പരിഹസിച്ചു. രാഹുൽ ഗാന്ധിക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവന ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല കൊടിമര പുനർനിർമ്മാണത്തിലെ അഴിമതി ആരോപണക്കേസ് ഹൈക്കോടതി അവസാനിപ്പിച്ചതിനെക്കുറിച്ചും സതീശൻ പ്രതികരിച്ചു. സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളുടെ ഗൗരവം കുറയ്ക്കാനാണ് ഭരണപക്ഷം കൊടിമര വിവാദം കൊണ്ടുവന്നത്. ഞങ്ങൾ മാത്രമല്ല മറ്റുള്ളവരും കട്ടു എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ഇപ്പോൾ പാളിപ്പോയത്. കൊടിമര നിർമ്മാണത്തിൽ ക്രമക്കേടില്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയതോടെ സർക്കാരിന്റെ ആരോപണം വെറും രാഷ്ട്രീയ നാടകമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

