വാഷിംഗ്ടൺ: ഇറാന്റെ സാമ്പത്തിക സ്രോതസ്സായ ഖാർഗ് ദ്വീപ് ലക്ഷ്യമിട്ട് അമേരിക്കൻ സൈന്യം നീങ്ങുന്നതായി സൂചനകൾ. ഇറാന്റെ ആകെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് തന്ത്രപ്രധാനമായ ഈ ദ്വീപ് വഴിയാണ്. ഈ കേന്ദ്രം പിടിച്ചെടുക്കുന്നതിലൂടെ ഇറാന്റെ വരുമാനം പൂർണ്ണമായും തടയാനും യുദ്ധത്തിൽ മേൽക്കൈ നേടാനുമാണ് അമേരിക്കൻ സൈന്യം പദ്ധതിയിടുന്നത്.(US targeting Kharg Island? A move to disrupt Iran’s oil exports?)
കേവലം 18 മണിക്കൂറിനുള്ളിൽ ലോകത്തെവിടെയും വിന്യസിക്കാൻ ശേഷിയുള്ള ’82-ാം എയർബോൺ ഡിവിഷനിലെ’ ആയിരക്കണക്കിന് എലൈറ്റ് സൈനികർക്ക് മിഡിൽ ഈസ്റ്റിലേക്ക് നീങ്ങാൻ ഉത്തരവ് ലഭിച്ചു. ഇതിനോടകം തന്നെ ‘ഇമ്മീഡിയറ്റ് റെസ്പോൺസ് ഫോഴ്സ്’ സജ്ജമായിക്കഴിഞ്ഞു.
ഖാർഗ് ദ്വീപിലേക്ക് കരസേനയെ ഇറക്കുന്നത് സംബന്ധിച്ച് ട്രംപ് ഭരണകൂടം ഉന്നതതല ചർച്ചകൾ പൂർത്തിയാക്കിയതായാണ് റിപ്പോർട്ട് ചെയ്യുന്നത്. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാനും ഇറാന്റെ ഊർജ്ജ മേഖലയിൽ സമ്മർദ്ദം ചെലുത്താനുമാണ് ഈ നീക്കം. നിലവിൽ 50,000-ത്തോളം അമേരിക്കൻ സൈനികർ പശ്ചിമേഷ്യയിൽ നിലയുറപ്പിച്ചിട്ടുണ്ട്.

