യോകോഹാമ: ഇറാൻ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചതോടെ ഏഷ്യയിലെ സെക്കൻഡ് ഹാൻഡ് കാർ വ്യാപാരം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത് (Lamborghini Stranded Sri Lanka). ജപ്പാനിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നും മിഡിൽ ഈസ്റ്റിലേക്ക് അയച്ച കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വാഹനങ്ങളാണ് കടലിലും വിവിധ തുറമുഖങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നത്. ദുബായ് ലക്ഷ്യമാക്കി നീങ്ങിയ കപ്പലുകൾക്ക് അവിടെ പ്രവേശിക്കാൻ കഴിയാത്തതിനെത്തുടർന്ന് ലംബോർഗിനി, ഫെരാരി, റോൾസ് റോയ്‌സ് തുടങ്ങിയ ആഡംബര കാറുകൾ ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്ത് ഇറക്കേണ്ടി വന്നു.
ജപ്പാനിലെ പ്രമുഖ കാർ കയറ്റുമതിക്കാരായ ഉമർ അലി ഹൈദർ അലിയുടെ 500-ലധികം കാറുകൾ വഹിച്ച കപ്പൽ ദിവസങ്ങളോളം കടലിൽ കാത്തുകിടന്ന ശേഷമാണ് ശ്രീലങ്കയിൽ അടുപ്പിച്ചത്. മിഡിൽ ഈസ്റ്റിലെ ഉപഭോക്താക്കൾക്കായി അയച്ച വാഹനങ്ങൾ അവിടെ എത്തിക്കാൻ കഴിയാത്തതിനാൽ ചൈനയിലേക്കും പാകിസ്ഥാനിലേക്കും വഴിതിരിച്ചുവിടാൻ ഷിപ്പിംഗ് കമ്പനികൾ നിർദ്ദേശിക്കുന്നുണ്ട്. ഇത് വ്യാപാരികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്.
കഴിഞ്ഞ വർഷം ജപ്പാനും ദക്ഷിണ കൊറിയയും ചേർന്ന് 19 ബില്യൺ ഡോളറിന്റെ സെക്കൻഡ് ഹാൻഡ് കാറുകളാണ് കയറ്റുമതി ചെയ്തത്. ഇതിൽ വലിയൊരു ഭാഗം മിഡിൽ ഈസ്റ്റിലേക്കായിരുന്നു. മാർച്ചിൽ ആരംഭിച്ച് സെപ്റ്റംബറിൽ അവസാനിക്കുന്ന തിരക്കേറിയ സീസണിലാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ ദക്ഷിണ കൊറിയയിലെ ഇൻചിയോൺ തുറമുഖത്ത് 70 ശതമാനത്തിലധികം വാഹനങ്ങൾ കെട്ടിക്കിടക്കുകയാണ്. ഇതോടൊപ്പം എണ്ണവിലയും വർദ്ധിച്ചതോടെ കപ്പൽ വാടകയും ഇൻഷുറൻസ് തുകയും കുത്തനെ ഉയർന്നു. ചില ഷിപ്പിംഗ് കമ്പനികൾ ഓരോ കാറിനും 5,000 ഡോളർ വരെ ഡെപ്പോസിറ്റ് ആവശ്യപ്പെടുന്നുണ്ട്.
യുദ്ധം നീണ്ടുപോയാൽ ഈ ചെറുകിട വ്യാപാരികൾ പലരും തകർച്ചയിലേക്ക് നീങ്ങുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ വിപണികളിലേക്ക് വ്യാപാരം മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും മിഡിൽ ഈസ്റ്റിലെ അത്രയും ഡിമാൻഡ് അവിടെ ലഭിക്കാത്തത് തിരിച്ചടിയാകുന്നു.
Summary
The escalating conflict in Iran and the near-closure of the Strait of Hormuz have severely disrupted the used-car export industry in Japan and South Korea. Thousands of vehicles, including luxury brands like Lamborghini and Ferrari, are stranded at sea or diverted to ports like Hambantota in Sri Lanka as Dubai-bound routes remain blocked.

