ബെയ്റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലും പരിസര പ്രദേശങ്ങളിലും ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കുന്നു ( Beirut Air Strike). ചൊവ്വാഴ്ച പുലർച്ചെ ബെയ്റൂട്ടിന് തെക്കുകിഴക്കായി 10 കിലോമീറ്റർ അകലെയുള്ള ബിചാമൗനിലെ ഒരു പാർപ്പിട സമുച്ചയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. യാതൊരുവിധ മുന്നറിയിപ്പും നൽകാതെയാണ് ഈ ജനവാസ മേഖലയിൽ ഇസ്രായേൽ ബോംബാക്രമണം നടത്തിയത്.
ലബനന്റെ തെക്കൻ മേഖലകളിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്. ബുർജ് ഷെമാലി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാമെന്ന് ഇസ്രായേൽ സൈന്യം പുതിയ മുന്നറിയിപ്പ് നൽകി. ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യം വെച്ചാണ് ആക്രമണമെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. എന്നാൽ ജനവാസ കേന്ദ്രങ്ങളും ബിസിനസ് സ്ഥാപനങ്ങളും തകർക്കപ്പെടുകയാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ റെവല്യൂഷണറി ഗാർഡ് ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ചാണ് ബെയ്റൂട്ടിൽ ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
മാർച്ച് 2-ന് ഹിസ്ബുള്ള നടത്തിയ അതിർത്തി കടന്നുള്ള ആക്രമണത്തിന് പിന്നാലെയാണ് ഇസ്രായേൽ ലബനനിൽ കരയുദ്ധവും വ്യോമാക്രമണവും ആരംഭിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഹിസ്ബുള്ള ഇസ്രായേലിനെതിരെ തിരിഞ്ഞത്. യുദ്ധം രൂക്ഷമായതോടെ ലബനനിൽ പത്തുലക്ഷത്തിലധികം ആളുകൾക്ക് തങ്ങളുടെ വീടുകൾ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. പാലങ്ങൾ ഉൾപ്പെടെയുള്ള പ്രധാന അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നത് ഇസ്രായേലിന്റെ പൂർണ്ണമായ അധിനിവേശത്തിന്റെ മുന്നോടിയാണെന്ന് ലബനൻ അധികൃതർ ആശങ്ക പ്രകടിപ്പിക്കുന്നു.
Summary
Israeli air strikes intensified across Lebanon on Tuesday, with a targeted attack on a residential building in Bchamoun, Beirut, killing at least two people and wounding five others. The Israeli military claimed to be targeting Hezbollah infrastructure and IRGC members, while residents in southern Lebanon were issued fresh evacuation orders.

