തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ നേമം മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടം കടുപ്പിക്കുന്നു. അദ്ദേഹത്തിൻ്റെ നാമനിർദേശ പത്രിക മാറ്റിവച്ചിരുന്നു. ഇത് സ്വീകരിച്ചു. തന്റെ വീടിന്റെ വിവരം സത്യവാങ്മൂലത്തിൽ മറച്ചുവെച്ചുവെന്ന് ആരോപിക്കുന്ന കോൺഗ്രസ് നട്ടെല്ലുണ്ടെങ്കിൽ നിയമപരമായി നേരിടണമെന്ന് രാജീവ് ചന്ദ്രശേഖർ വെല്ലുവിളിച്ചു.(If Congress has a backbone, let it file a case, Rajeev Chandrasekhar lashes out at assets controversy)
ബെംഗളൂരുവിലെ 200 കോടി വിലമതിക്കുന്ന വീടിന്റെ വിവരം സത്യവാങ്മൂലത്തിൽ നൽകിയില്ലെന്നും അതിനാൽ സ്ഥാനാർത്ഥിയെ അയോഗ്യനാക്കണമെന്നുമാണ് കോൺഗ്രസിന്റെ പരാതി. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്.
കള്ളം പ്രചരിപ്പിച്ചല്ല കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടേണ്ടത്. ഇറ്റലിയിൽ ജനിച്ച സോണിയ ഗാന്ധിയെ പാർട്ടി അധ്യക്ഷയാക്കിയവരാണ് എന്നെ വരത്തനെന്ന് വിളിക്കുന്നത്. തനിക്കെതിരെ നിരന്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്ന മന്ത്രി വി. ശിവൻകുട്ടിക്ക് ഭ്രാന്തായോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. ആസ്തി വിവാദവും അഘോരി സന്യാസിമാരുടെ സന്ദർശനവും മണ്ഡലത്തിൽ വലിയ ചർച്ചയായിരിക്കെ, വികസന മുദ്രാവാക്യങ്ങളുമായി മുന്നോട്ട് പോകാനാണ് ബിജെപി തീരുമാനം.

