കാസർഗോഡ്: 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ പോരാട്ടം മുറുകുന്നു. ഇത്തവണ സ്ഥാനാർത്ഥികളുടെ അപരന്മാരാകും മണ്ഡലത്തിലെ വിധി നിർണ്ണയിക്കുക എന്ന സൂചനയാണ് പുറത്തുവരുന്നത്. സിറ്റിംഗ് എം.എൽ.എയും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ എ.കെ.എം അഷ്‌റഫിനെ ലക്ഷ്യമിട്ട് സമാന പേരുള്ള മൂന്ന് സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. ( Dummy candidates in Manjeshwar, Similarity in names poses a challenge to AKM Ashraf )
എ.കെ.എം അഷ്‌റഫിനെതിരെ എസ്.ഡി.പി.ഐ രംഗത്തിറക്കിയിരിക്കുന്നത് കെ.എം. അഷ്‌റഫിനെയാണ്. ഇദ്ദേഹം ബാലറ്റിൽ ‘കെ.എം. അഷ്‌റഫ്’ എന്ന പേര് ഉപയോഗിക്കുന്നത് വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കാൻ ആണെന്നാണ് ആരോപണം. ഇതിനുപുറമെ മറ്റ് രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികൾ കൂടി എ.കെ.എം അഷ്‌റഫിന് ഭീഷണിയായുണ്ട്. മുഹമ്മദ് അഷ്‌റഫ് (ധർമ്മത്തടുക്ക), മുഹമ്മദ് അഷ്‌റഫ് കെ.എ (കീഴൂർ) എന്നിവരാണിവർ.
കഴിഞ്ഞ തവണ വെറും 855 വോട്ടുകൾക്ക് വിജയിച്ച മണ്ഡലത്തിൽ, അപരന്മാർ പിടിക്കുന്ന ചെറിയൊരു ശതമാനം വോട്ട് പോലും ഫലം അട്ടിമറിക്കാൻ പര്യാപ്തമാണ്. കെ. സുരേന്ദ്രന് നേരിയ വോട്ടുകൾക്ക് വിജയം നഷ്ടമായ ചരിത്രമാണ് മഞ്ചേശ്വരത്തിനുള്ളത്. ഇത്തവണയും അഷ്‌റഫും സുരേന്ദ്രനും നേർക്കുനേർ വരുമ്പോൾ പോരാട്ടം പ്രവചനാതീതമാണ്.

