കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഇതോടെ വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരടങ്ങുന്ന നിലവിലെ ഭരണസമിതിക്ക് ഡയറക്ടർ ബോർഡ് പദവിയിൽ തുടരാം. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച അപ്പീലിലാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ.(Relief for Vellappally Natesan, High Court stays the action taken to disqualify SNDP Yogam office bearers)
സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വെള്ളാപ്പള്ളി നടേശൻ അപ്പീൽ നൽകിയത്. കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിലാണെന്നും, ഇത്തരം വിഷയങ്ങളിൽ ഇടപെടാൻ സിവിൽ കോടതികൾക്കോ ഹൈക്കോടതിക്കോ അധികാരമില്ലെന്നുമാണ് അപ്പീലിലെ പ്രധാന വാദം.
യോഗത്തിന്റെ വാർഷിക റിട്ടേണുകൾ കൃത്യമായി സമർപ്പിച്ചിട്ടുണ്ട്. ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പറുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇതുവരെ വ്യക്തമായ ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ല. ചട്ടങ്ങൾ നിലവിലില്ലാത്ത സാഹചര്യത്തിൽ ഡയറക്ടർമാരെ അയോഗ്യരാക്കിയത് അധികാര പരിധിക്ക് പുറത്തുള്ള നടപടിയാണെന്നും അപ്പീലിൽ വ്യക്തമാക്കിയിരുന്നു. ഡിവിഷൻ ബെഞ്ചിന്റെ ഈ സ്റ്റേ ഉത്തരവ് വെള്ളാപ്പള്ളി നടേശനും അനുകൂലികൾക്കും വലിയ രാഷ്ട്രീയ ആശ്വാസമാണ് നൽകുന്നത്.

