പത്തനംതിട്ട: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ രൂക്ഷമായ വ്യക്തിപരമായ കടന്നാക്രമണവുമായി ആറന്മുളയിലെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. മണ്ഡലത്തിൽ വികസനം നടന്നത് മന്ത്രിയുടെ പോക്കറ്റിൽ മാത്രമാണെന്നും ആരോഗ്യ മേഖലയാകെ തകർന്നിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം.(Veena George has destroyed the entire health sector, says Kummanam Rajasekharan)
മണ്ഡലത്തിന്റെ വികസന കാര്യത്തിൽ മന്ത്രി പരാജയമാണെന്നാണ് കുമ്മനത്തിന്റെ പ്രധാന ആരോപണം. ആറന്മുളയിൽ പൂർത്തിയായ ഒരു പദ്ധതി പോലും എടുത്തുപറയാനില്ല. നിലവിലുള്ളത് വെറും പിആർ വർക്കുകൾ മാത്രമാണ്. ഉദ്ഘാടനങ്ങൾ നടത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിലുണ്ടായ തീപിടുത്തവും രോഗികളുടെ മരണവും അനാസ്ഥയുടെ ഫലമാണെന്ന് കുമ്മനം പറഞ്ഞു. അതീവ സുരക്ഷ ഉറപ്പാക്കേണ്ട വെന്റിലേറ്ററിലും ഐസിയുവിലും തീപിടുത്തമുണ്ടായത് ഗുരുതരമായ വീഴ്ചയാണ്. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം ആരോഗ്യ മന്ത്രിക്കാണ്. മരിച്ച രോഗികളുടെ വീട്ടിൽ പോയി മാപ്പ് പറഞ്ഞിട്ട് വേണമായിരുന്നു വീണാ ജോർജ് വോട്ട് ചോദിച്ച് ഇറങ്ങേണ്ടിയിരുന്നത് എന്ന് കുമ്മനം തുറന്നടിച്ചു.

