തിരുവനന്തപുരം: തലസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ പോരാട്ടത്തിന് വേദിയാകുകയാണ് കഴക്കൂട്ടം നിയമസഭാ മണ്ഡലം. കടകംപള്ളി സുരേന്ദ്രനും മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും നേർക്കുനേർ എത്തുന്നതോടെ മണ്ഡലത്തിൽ പ്രവചനാതീതമായ മത്സരമാണ് നടക്കുന്നത്. മൂന്നാം അങ്കത്തിന് കടകംപള്ളി ഇറങ്ങുമ്പോൾ, എൽ.ഡി.എഫ് കോട്ട തകർത്ത് അക്കൗണ്ട് തുറക്കാനാണ് എൻ.ഡി.എ നീക്കം.(Fierce battle at Kazhakkoottam, Kadakampally Surendran contests for the third time)
കഴിഞ്ഞ രണ്ട് തവണയും മണ്ഡലം നിലനിർത്തിയ കടകംപള്ളി സുരേന്ദ്രനെ തന്നെയാണ് എൽ.ഡി.എഫ് ഇത്തവണയും തുറുപ്പുചീട്ടായി ഇറക്കുന്നത്. വികസന പ്രവർത്തനങ്ങളും മണ്ഡലവുമായുള്ള വ്യക്തിപരമായ ബന്ധവുമാണ് കടകംപള്ളിയുടെ കരുത്ത്. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പ്രതിപക്ഷം ആയുധമാക്കുന്നത് ഇത്തവണ വെല്ലുവിളിയാകും. എങ്കിലും ഭരണവിരുദ്ധ വികാരത്തെ അതിജീവിച്ച് വിജയം ഉറപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി ഇത്തവണ വിജയം ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. 2016-ൽ കടകംപള്ളിക്കെതിരെ മത്സരിച്ച വി. മുരളീധരൻ 42,732 വോട്ടുകൾ നേടിയിരുന്നു. 2021-ൽ ശോഭാ സുരേന്ദ്രൻ മത്സരിച്ചപ്പോഴും ബി.ജെ.പി രണ്ടാം സ്ഥാനം നിലനിർത്തി. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുത്തതും കഴക്കൂട്ടം മണ്ഡലത്തിലെ 28 വാർഡുകളിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചതും ബി.ജെ.പിക്ക് വലിയ പ്രതീക്ഷ നൽകുന്നു. കടകംപള്ളിയെ ഇത്തവണ ‘പൂട്ടാൻ’ കഴിയുമെന്നാണ് മുരളീധരന്റെ അവകാശവാദം.
നിലവിൽ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്താണെങ്കിലും പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. 2011-ൽ എം.എ. വാഹിദ് 50,787 വോട്ടുകൾ നേടി വിജയിച്ച മണ്ഡലമാണിത്. പിന്നീട് പിന്നോട്ടുപോയെങ്കിലും സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളും ശബരിമല വിവാദവും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ മണ്ഡലം പിടിക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.

